ഫാഷിസ്​റ്റ്​ പ്രത്യയശാസ്ത്രത്തെ ചെറുക്കാന്‍ കോണ്‍ഗ്രസി​ന്​ ആയുധമില്ല -കോടിയേരി

എടക്കര: ബി.ജെ.പിയുടെ വര്‍ഗീയ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിൻെറ കൈയില്‍ ആയുധമില്ലെന്നും മോദിയുടെ മുഖ്യ എതിരാളിയാണെന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ മുഖമുദ്ര ഇരട്ടത്താപ്പ് നയമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വയനാട് ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. സുനീറിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എടക്കരയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിൻെറ ജനദ്രോഹ നയങ്ങള്‍ക്കെതിരായ തൻെറ പോരാട്ടം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കരുത്തേകുമെന്നാണ് വയനാട്ടില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനായി പുറപ്പെടും മുമ്പ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍, കേരളത്തിലെത്തിയപ്പോള്‍ ഇടതുപക്ഷത്തിനെതിരെ ഒന്നും പറയിെല്ലന്ന് പ്രഖ്യാപിച്ചു. പിന്നീട് തിരുവനന്തപുരത്തെത്തിയപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ സൗഹാര്‍ദവും സമാധാനാന്തരീക്ഷവും രാജ്യത്തിനാകെ മാതൃകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. മുസ്ലിം ലീഗ് വൈറസാണെന്നും പാകിസ്താൻെറ പതാകയാണ് അവരുടേതെന്നും ആക്ഷേപിച്ച യോഗി ആദിത്യനാഥിനെതിരെ ഒരക്ഷരം ഉരിയാടാന്‍ രാഹുലിനായില്ല. ലീഗുമായി ബന്ധമുണ്ടെന്ന് പരസ്യമായി പറഞ്ഞാല്‍ അമേഠിയിലെ ഹൈന്ദവ വോട്ടുകളില്‍ ഇടിവ് തട്ടുമോയെന്നാണ് രാഹുലിൻെറ ആശങ്ക. ലീഗുമായുള്ള സൗഹൃദം സത്യസന്ധമാണെങ്കില്‍ വാർത്തസമ്മേളനം വിളിച്ചു കൂട്ടി പറയാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.കെ. ശൈലജ, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി, സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോര്‍ജ് കെ. ആൻറണി, സ്ഥാനാര്‍ഥി പി.പി. സുനീര്‍, കക്ഷി നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ. മനോജ്, എം. ഉമ്മര്‍, കെ.പി. പീറ്റര്‍, ടി.പി. ജോര്‍ജ്, ടി. രവീന്ദ്രന്‍, എം.ആര്‍. ജയചന്ദ്രന്‍, വിറ്റാജ്, സാബു പൊന്‍മേലില്‍, പി. മോഹനന്‍, ഇസ്മയില്‍ എരഞ്ഞിക്കല്‍, കോയാമ്മു, ഇ.എ. സുകു, സി.ടി. രാധാമണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.