വണ്ടൂർ: എസ്.ഡി.പി.ഐ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സി.പി.എം പ്രവര്‍ത്തകരെത്തിയത് വിവാദമായി. പുളിക്കലിലെ ബാര്‍ ഹോട്ടലിനെതിരെ എസ്.ഡി.പി.ഐ നടത്തുന്ന നിരാഹാര സമരവേദിയിലാണ് സി.പി.എമ്മിെൻറ പഞ്ചായത്തംഗം ഉള്‍പ്പെടെ പങ്കെടുത്തത്. സി.പി.എമ്മിെൻറ പ്രഖ്യാപിത രാഷ്ട്രീയ ശത്രുക്കളായ എസ്.ഡി.പി.ഐയുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമാവുന്നത്. സി.പി.എം ബ്രാഞ്ച് അംഗമായ വാർഡ് അംഗവും മറ്റൊരു ബ്രാഞ്ച് അംഗവുമാണ് സമരത്തിന് പിന്തുണയുമായെത്തിയത്. സമരം ഉദ്ഘാടനം ചെയ്ത് എസ്.ഡി.ടി.യു സംസ്ഥാന അധ്യക്ഷന്‍ ഗ്രോ വാസു കുറഞ്ഞ വാക്കുകളിലാണ് പ്രസംഗിച്ചതെങ്കിലും, പിണറായി സര്‍ക്കാറിനെതിരെയും സര്‍ക്കാറിെൻറ മദ്യനയത്തെയും രൂക്ഷമായാണ് വിമര്‍ശിച്ചത്. ഇത്തരമൊരു വേദിയിലാണ് സി.പി.എം അംഗങ്ങള്‍ പങ്കെടുത്തതെന്നാണ് കൂടുതല്‍ കൗതുകം. എസ്.ഡി.പി.ഐയുമായി ഒരുതരത്തിലുള്ള ബന്ധവും വേദി പങ്കിടലും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി പലതവണ വ്യക്തമാക്കിയതാണ്. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിെൻറ കൊലപാതകത്തിന് ശേഷം കൂടുതല്‍ ശക്തമായ നിലപാടാണ് സി.പി.എമ്മും സര്‍ക്കാറും എസ്.ഡി.പി.ഐക്കെതിരെ എടുത്തിട്ടുള്ളത്. എന്നാല്‍, ഇതില്‍നിന്നെല്ലാം വിരുദ്ധമായാണ് വണ്ടൂരിലെ ഈ വേദി പങ്കിടല്‍. അതേസമയം, പഞ്ചായത്ത് അംഗമെന്ന നിലയിലും സമരസമിതി ചെയര്‍മാന്‍ എന്ന നിലയിലുമാണ് പരിപാടിക്കെത്തിയതെന്നാണ് ഇവരുടെ നിലപാട്. ഇതിന് ഗ്രാമപഞ്ചായത്തിലെ സി.പി.എം പാര്‍ലമെൻററി പാര്‍ട്ടി നേതാവിെൻറ അനുമതി വാങ്ങിയാണ് സമരത്തില്‍ പങ്കെടുത്തതെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് സംഭവമെന്നാണ് സി.പി.എം ഏരിയ നേതൃത്വത്തിെൻറ വിശദീകരണം. കഴിഞ്ഞദിവസം മുജാഹിദ് വിഭാഗത്തിലെ ഐ.എസ്.എം നടത്തിയ പ്രതിഷേധ മാര്‍ച്ചിലും സി.പി.എം ഏരിയ കമ്മിറ്റി അംഗമുള്‍പ്പെടെ പങ്കെടുത്ത് പിന്തുണ നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.