വീടുകളും വാഹനങ്ങളും തകർത്തു തിരൂർ: തീരദേശ മേഖലയിൽ അക്രമം തുടരുന്നു. അക്രമം തടയാനോ പ്രതികളെ യഥാസമയം പിടികൂടാനോ സാധിക്കാതെ പൊലീസ് നോക്കുകുത്തി. പൊലീസ് സാന്നിധ്യം തീരത്ത് തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണം എന്നത് സേനയുടെ വീഴ്ച വ്യക്തമാകുന്നു. റമദാനിലെ ആക്രമണം തീരത്തെ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നതായി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ എട്ട് പേർക്കാണ് തീരദേശ മേഖലയിൽ വെട്ടേറ്റത്. ഇവരിൽ അഞ്ച് സി.പി.എം പ്രവർത്തകരും മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകരുമാണ്. നിസ്സാര വാക്കുതർക്കങ്ങളുടെ പേരിൽ തുടങ്ങുന്ന വൈരം പാർട്ടികൾ ഏറ്റെടുക്കുന്നതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങുന്നത്. ശനിയാഴ്ച രാത്രി കൂട്ടായി അരയൻ കടപ്പുറത്ത് 11 ലീഗ് പ്രവർത്തകരുടെയും എട്ട് സി.പി.എം പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. പല വീടുകളും അക്രമികൾ തകർത്ത് നാമാവശേഷമാക്കി. മൂന്ന് വാഹനങ്ങളും തകർക്കപ്പെട്ടു. രാത്രി പത്തോടെ ഇരു വിഭാഗവും രംഗത്തിറങ്ങി എതിർ പാർട്ടിക്കാരുടെ വീടുകൾക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വീടുകളുടെ ചുറ്റുവേലികളും നശിപ്പിക്കപ്പെട്ടു. ജനൽ ഗ്ലാസുകൾ അടിച്ചുതകർത്തു. വാതിലുകൾ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് വീട്ടുപകരണങ്ങളും ടെലിവിഷൻ, ഫ്രിഡ്ജ് ഉൾെപ്പടെയുള്ളവ തല്ലിത്തകർക്കുകയും ചെയ്തു. ഭക്ഷണ വസ്തുക്കൾ വാരിവിതറിയ സംഭവവുമുണ്ട്. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയും ഇന്നോവയും ആൾട്ടോ കാറും തകർക്കപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ പൊലീസ് നിരീക്ഷണമുള്ള മേഖലയിലാണ് അക്രമികൾ അഴിഞ്ഞാടിയത്. അക്രമം തടയാനോ നാശം വിതച്ചവരെ കണ്ടെത്താനോ പൊലീസിന് സാധിച്ചില്ല. മുമ്പെല്ലാം സംഘർഷങ്ങളുണ്ടാകുമ്പോൾ പൊലീസ് ശക്തമായി ഇടപെടാറുണ്ട്. രണ്ടാഴ്ചക്കിടെ തുടർച്ചയായ അക്രമമുണ്ടായിട്ടും ആയുധ ശേഖരണം തടയാൻ പോലും പൊലീസിന് സാധിക്കുന്നില്ല. പലപ്പോഴും സംഘർങ്ങൾക്ക് വഴിമരുന്നിടുന്ന ഇരു പാർട്ടികളുടെയും തോരണങ്ങൾ തീരദേശ മേഖലയിൽ തുടരുന്നത് പൊലീസ് നീക്കാത്തത് സംബന്ധിച്ച് കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. അരയൻ കടപ്പുറം ആക്രമണം: എട്ട് കേസ് തിരൂർ: ശനിയാഴ്ച രാത്രി അരയൻ കടപ്പുറത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കണ്ടാലറിയുന്ന നൂറോളം പേരെയാണ് പ്രതികളായി ചേർത്തത്. ശനിയാഴ്ച മുസ്ലിം ലീഗ് പ്രവർത്തകൻ റഈസിനെ വെട്ടിപ്പരിക്കേൽപ്പിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആരെയും പിടികൂടാനായിട്ടില്ല. സംഘർഷം വ്യാപിച്ചതോടെ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി എസ്.ഐ സുമേഷ് സുധാകർ അറിയിച്ചു. പട്രോളിങ്, സ്ട്രൈക്കിങ് വിഭാഗങ്ങളെയും ഉൾപ്പെടുത്തി. കൂട്ടായിയും പരിസരവും ഇപ്പോൾ പൊലീസ് വലയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.