കേബിൾകുഴിയിൽ കാർ കുടുങ്ങി; ഡ്രൈവർ തലനാരിഴക്ക്‌ രക്ഷപ്പെട്ടു

പത്തിരിപ്പാല: സംസ്ഥാനപാതയിൽ ഹൈവേ ഹോട്ടലിന് സമീപം കാർ കുഴിയിൽപ്പെട്ടു. തലനാരിഴക്ക് വൻ അപകടം ഒഴിവായി. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് സ്വകാര്യ കേബിളിടാനായി വെട്ടിപ്പൊളിച്ച കുഴിയിൽ കാർ അകപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴിനാണ് സംഭവം. കനത്ത മഴ ഉണ്ടായിരുന്നു. മങ്കരയിൽനിന്നും പത്തിരിപ്പാലയിലേക്ക് വരുകയായിരുന്നു കാർ. നാട്ടുകാർ ഒരു മണിക്കൂറോളം പണിപെട്ടാണ് കുഴിയിൽപെട്ട കാർ പുറത്തേക്കെടുത്തത്. സ്വകാര്യ കേമ്പിൾ നെറ്റ്വർക് കമ്പനിക്ക് കേബിൾ ഇടാനായി കുഴിച്ച കുഴിയിലാണ് കാർ അകപ്പെട്ടത്. സംസ്ഥാന പാത വെട്ടിപ്പൊളിച്ച് കുഴിയെടുത്തശേഷം പല കുഴികളും ശരിയാംവിധം മൂടാതെ കിടക്കുന്ന അവസ്ഥയാണ്. മിക്ക വാഹനങ്ങളും കുഴിയിൽപെട്ട് അപകടം സംഭവിക്കാറുണ്ട്. കുഴികൾ കോൺക്രീറ്റ് ഇട്ട് മൂടണമെന്ന നിയമമുണ്ടങ്കിലും പാലിക്കപ്പെടുന്നില്ല. പത്തിരിപാല ചന്ത മുതൽ തേനൂർ വരെ 100ലേറെ കുഴികൾ മൂടാതെ കിടപ്പുണ്ട്. മഴ പെയ്തതോടെ കുഴികളിൽ വെള്ളം കെട്ടി കുഴി കാണാത്ത അവസ്ഥയാണ്. ഇതിനെതിരെ ജില്ല കലക്ടർ നടപടിയെടുക്കണമെന്ന് നാട്ടുകാരായ എ.വി.എം. ബഷീർ, അബ്ബാസ്, ഷംസുദ്ദീൻ, പ്രഭാകരൻ എന്നിവർ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ പ്രവൃത്തികൾ തടയുമെന്ന് മുന്നറിയിപ്പ് നൽകി. അർധരാത്രിയിലാണ് കുഴിയെടുക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.