നിലമ്പൂർ: പത്തേമാരി തകർന്ന് അറബിക്കടലിെൻറ ആഴങ്ങളിൽ മുങ്ങിയൊടുങ്ങേണ്ട ജീവിതത്തിന് കാലം സമ്മാനിച്ചത് പത്മശ്രീ പുരസ്കാരം. ലക്ഷദ്വീപ് ജനതക്ക് ആരോഗ‍്യപാഠങ്ങൾ പകർന്ന്, ആതുരചികിത്സരംഗത്ത് മാതൃക സൃഷ്ടിച്ച ഡോ. എസ്. റഹ്മത്ത് ബീഗമാണ് ഇൗ വനിത. പരേതനായ തിരൂർ വലിയകത്ത് അബ്ദുൽ ഖാദർ മാസ്റ്ററുടെയും ലക്ഷദ്വീപിലെ സൈലാനിയോടൻ കുടുംബത്തിലെ ചെറിയമ്പിയുടെയും മകൾ. അധ‍്യാപകജോലി ലഭിച്ച് ലക്ഷദ്വീപിലെത്തിയ അബ്ദുൽ ഖാദറിെൻറ രണ്ടാമത്തെ മകളാണ് ഡോ. റഹ്മത്ത് ബീഗം. ലക്ഷദ്വീപിലെ പ്രൈമറി സ്കൂളിൽ അഞ്ചാംക്ലാസ് കഴിഞ്ഞതോടെ റഹ്മത്ത് ബീഗത്തിെൻറ പഠനം നിലച്ചു. പെൺകുട്ടികൾ അത്ര പഠിച്ചാൽ മതിയെന്നായിരുന്നു മുസ്ലിം സമുദായത്തിെല അന്നത്തെ കാഴ്ചപ്പാട്. എന്നാൽ, നോവലുകളും കഥപുസ്തകങ്ങളും വായിച്ചുകേൾപ്പിച്ച് ഉമ്മൂമ്മയെ ബാലികയായ റഹ്മത്ത് കൈയിലെടുത്തു. ഉമ്മൂമ്മയുടെ നിർബന്ധത്തിന് മുന്നിൽ കുടുംബം വഴങ്ങി. പതിനൊന്ന് വയസ്സുകാരി ആറാംക്ലാസിൽ ചേരാൻ ഉപ്പയോടൊപ്പം പത്തേമാരിയിൽ കോഴിക്കോേട്ടക്ക് യാത്ര തിരിച്ചു. എന്നാൽ, രണ്ടാംനാൾ മഴയിലും കാറ്റിലും കടൽ ഇളകിമറിഞ്ഞു. എഴാം നാൾ മംഗലാപുരം തീരത്തിന് സമീപം പത്തേമാരി മുങ്ങി. പിതാവുൾെപ്പടെ പന്ത്രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. പത്തേമാരിയുടെ പലകയിൽ പിടിച്ച് റഹ്മത്ത് മണിക്കൂറുകളോളം കിടന്നു. ഒടുവിൽ പിടിവിട്ട് ആഴങ്ങളിലേക്ക് താഴ്ന്നുപോയി. പിന്നീടെപ്പോഴോ രണ്ട് കൈകൾ തന്നെ താങ്ങിയെടുക്കുന്നതായറിഞ്ഞു. കണ്ണ് തുറന്നപ്പോൾ ഓലമേഞ്ഞ ഷെഡിൽ ഉപ്പയുടെ മടിയിലായിരുന്നു. സൈദ് എന്ന മുക്കുവനാണ് തന്നെ ആറ് മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയതെന്ന് ഉപ്പ പറഞ്ഞറിഞ്ഞു. 1956ലായിരുന്നു ഇൗ സംഭവം. പിന്നീട് കോഴിക്കോട് മലാപറമ്പ് ഗവ. ഗേൾസ് െപ്രാവിഡൻസ് സ്കൂളിൽ ആറാം ക്ലാസിൽ പ്രവേശനം തേടി. ഹൈസ്കൂൾ വിദ‍്യാഭ‍്യാസത്തിന് ശേഷം ഉസ്മാനിയ സർവകലാശാലയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി. 1964ൽ ലക്ഷദ്വീപിലെ അമേനിയ ദ്വീപിൽ ഹൗസ് സർജൻസി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. അനസ്തറ്റിസ്റ്റിെൻറയും മറ്റും സഹായമില്ലാതെ തന്നെ പ്രധാന ശസ്ത്രക്രിയകൾ ചെയ്തു. പ്രസവമരണങ്ങൾ വർധിച്ചതോടെ ഗൈനക്കോളജിസ്റ്റാകണമെന്ന് തോന്നി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഗൈനക്കോളജി പൂർത്തീകരിച്ച് ലക്ഷദ്വീപിൽ മടങ്ങിയെത്തി സേവനമേഖലയിൽ പ്രവർത്തിച്ചു. അമ്മാവെൻറ മകനായ ലക്ഷദ്വീപിലെ മുഹമ്മദ് കോയയുമായി ഇതിനിടെ വിവാഹം നടന്നു. മെഡിക്കൽ ആൻഡ് ഹെൽത് സർവിസ് ചെയർപേഴ്സൻ, ലക്ഷദ്വീപ് സ്റ്റേറ്റ് സോഷ‍്യൽ വെൽഫെയർ ബോർഡ് പ്രസിഡൻറ്, കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചു. 1999ൽ പത്മശ്രീ തേടിയെത്തി. 2000ൽ ഔദ‍്യോഗികജോലിയിൽ നിന്ന് വിരമിച്ച ഇവർ കേരളത്തിലെത്തി ഗൈനക്കോളജിസ്റ്റായി. മൂത്ത മകൻ ഷെർഷാദ് മാലിദ്വീപിൽ അധ‍്യാപകൻ. ഭർത്താവ് 1991ലും രണ്ടാമത്തെ മകൻ സാജിദ് 1998ലും മരിച്ചു. ലക്ഷദ്വീപിലെ ആദ്യ മുസ്ലിം വനിത ഡോക്ടറായ ഇൗ 72കാരി മകെൻറ മമ്പാെട്ട വീട്ടിൽ വിശ്രമജീവിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.