എരവാലരുടെ സമരം: റിപ്പോർട്ട് സമർപ്പിക്കാൻ കിർത്താഡ്സ് രണ്ടുമാസം ആവശ്യപ്പെട്ടു

പാലക്കാട്: ജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ പഠനറിപ്പോർട്ട് സമർപ്പിക്കാൻ കിർത്താഡ്സ് കൂടുതൽ സമയം ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് നടന്ന അദാലത്തിലാണ് രണ്ടുമാസം നീട്ടിചോദിച്ചത്. പഠനം പൂർത്തിയായിട്ടില്ലെന്നും കൊല്ലങ്കോട്ടിലെ എരവാലൻ വിഭാഗത്തിൽനിന്ന് വിവാഹം കഴിഞ്ഞ് മറ്റു സ്ഥലങ്ങളിലേക്ക് പോയവരുടെയും കൂടി വിവരങ്ങളും മൊഴികളും രേഖപ്പെടുത്താനുണ്ടെന്നും കാണിച്ചാണ് സമയം നീട്ടിച്ചോദിച്ചത്. എരവാലൻ വിഭാഗത്തിന് പട്ടികവർഗ പദവി നിഷേധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തിവെച്ച നടപടിയിൽ പ്രതിഷേധിച്ച് കൊല്ലങ്കോട് വില്ലേജ് ഓഫിസിന് മുന്നിൽ രാപ്പകൽ സമരം രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. എന്നാൽ, നിസ്സംഗ മനോഭാവമാണ് കിർത്താഡ്സ് ഉദ്യോഗസ്ഥർ പുലർത്തുന്നത്. ഒന്നര മാസം മുമ്പ് തുടങ്ങിയ പഠനം സമയബന്ധിതമായി പൂർത്തിയാക്കി ചിറ്റൂർ തഹസിൽദാർക്ക് സമർപ്പിക്കാൻ ഇനിയും ശ്രമിച്ചിട്ടില്ല. 2008ൽ കിർത്താഡ്സ് നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഇവർക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. സമയം നീട്ടി ചോദിച്ചതോടെ രണ്ടുമാസം കഴിയാതെ പ്രശ്നത്തിൽ തീരുമാനമുണ്ടാകില്ലെന്ന് ഉറപ്പായി. റിപ്പോർട്ട് ലഭിക്കാതെ നടപടി സ്വീകരിക്കാനും തീരുമാനം എടുക്കാനും കഴിയില്ലെന്നാണ് പട്ടികജാതി, പട്ടിക വർഗ ഗോത്ര കമീഷൻ നിലപാട്. കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ചിറ്റൂർ തഹസിൽദാർ ഉറപ്പ് നൽകിയതും പാലിക്കപ്പെട്ടിട്ടില്ല. എരവാലൻ വിഭാഗത്തിൽപ്പെട്ടവർക്ക് പട്ടികവർഗ പദവി നൽകാമെന്നും സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും കാണിച്ച് കൊല്ലങ്കോട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.