ഒാടിത്തളർന്ന് ജില്ലയിലെ മൈനിങ് ആൻഡ്​ ജിയോളജി വിഭാഗം

മഞ്ചേരി: ഏഴു താലൂക്കുകളും 138 വില്ലേജുകളുമുള്ള ജില്ലയിൽ ഒാടിക്കിതച്ച് ജില്ല മൈനിങ് ആൻഡ് ജിയോളജി വിഭാഗം. ക്വാറികൾക്ക് ലൈസൻസ് നൽകുന്നതിൽ ഏതേത് മാറ്റങ്ങളും മാനദണ്ഡങ്ങളും ഏർപ്പെടുത്തിയാലും ഇവ നടപ്പാക്കാൻ ഒരു ജിയോളജിസ്റ്റും രണ്ട് സഹായികളുമാണുള്ളത്. ജില്ലയിൽ കരിങ്കൽ ക്വാറികളും ചെങ്കൽ ക്വാറികളും പ്രവർത്തിപ്പിക്കാനുള്ള അനുമതി ഒരു വർഷേത്തക്ക് നൽകുന്നത് ഈ സ്ഥാപനമാണെങ്കിലും എത്ര ക്വാറികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ഫയലുകൾ പരതിയാലും പറയാനാവില്ല. കാരണം വർഷം തികഞ്ഞാൽ ലൈസൻസ് പുതുക്കേണ്ടവ മിക്കയിടത്തും പുതുക്കുന്നില്ല. ഒരു വില്ലേജിൽ ഒരു വിലാസത്തിൽ ഒരേ സർവേ നമ്പറിലുള്ള പ്രദേശത്ത് പേരിന് ഒരു ക്വാറിക്ക് അനുമതി വാങ്ങി നാലും അഞ്ചും ക്വാറികൾ പ്രവർത്തിപ്പിക്കുന്നത് സ്ഥിരമാണ്. ജിയോളജിസ്റ്റ് വഴിയല്ലാതെ മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറേറ്റ് വഴി അനുമതി വാങ്ങി ക്വാറിയും ക്രഷർ യൂനിറ്റും (ആർ.എം.സി) ചേർന്ന് പ്രവർത്തിക്കുന്ന 15 സ്ഥാപനങ്ങളാണ് ജില്ലയിൽ. ഉൽപാദനത്തി‍​െൻറയും വലിപ്പത്തി‍​െൻറയും അടിസ്ഥാനത്തിലാണ് ഇവക്ക് ലൈസൻസ് ഫീ കണക്കാക്കുന്നത്. പാരിസ്ഥിതികാനുമതി നിർബന്ധമല്ലാത്ത ഘട്ടത്തിൽ 700 ചെങ്കൽ ക്വാറികളും 280 കരിങ്കൽ ക്വാറികളും പ്രവർത്തിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ അവയുടെ എണ്ണം കുറഞ്ഞു. ഈ വർഷം ഏപ്രിൽ ഒന്നുമുതൽ ബുധനാഴ്ച വരെ ആനക്കയത്ത് ഒരു ക്വാറിക്കാണ് ജില്ലയിൽ പുതുതായി അനുമതി നൽകിയത്. മുൻവർഷം ഇത് 20 ക്വാറികൾക്കാണ്. ചെങ്കല്ലിൽ ഇതുവരെ ഈ വർഷം 32 ക്വാറികൾക്കും മുൻവർഷം 42 ക്വാറികൾക്കും അനുമതി നൽകി. കുറഞ്ഞത് 24 സ​െൻറാണ് ക്വാറി ലൈസൻസിന് വേണ്ട ഭൂമി. ഏറനാട് താലൂക്കിൽ ഏടവണ്ണ, പെരകമണ്ണ, ഊർങ്ങാട്ടിരി വില്ലേജുകളിലായാണ് ക്വാറികളുടെ മേഖല. വനഭൂമിയിലും സ്വകാര്യഭൂമിയിലും ഖനനമുണ്ട്. ഊർങ്ങാട്ടിരിയിലെ ചെക്കുന്ന് മലവാരവും എടവണ്ണയിലെ ചാത്തല്ലൂരും പരിസ്ഥിതി ദുർബല മേഖലകളാണ്. സദാസമയത്തും ഫീൽഡ് പരിശോധന വേണ്ട ജിയോളജി വിഭാഗത്തിൽ എടുത്താൽ പൊങ്ങാത്ത ജോലിഭാരമാണെന്നാണ് ഇതിലുള്ളവരുടെ പരിഭവം. അനധികൃത ക്വാറികളുടെ കൃത്യമായ വിവരങ്ങൾ അധികൃതർക്ക് അറിയാമെങ്കിലും നടപടി അപൂർവമാണ്. ലൈസൻസ് പുതുക്കാതെ ഇപ്പോഴും ഖനനം നടത്തുന്ന മലമേടുകളിൽ പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്ക് നിർത്തി സ്ഥലം വിടാൻ സാവകാശം ലഭിക്കുന്നുണ്ട്. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.