മാംസ വിൽപന കേന്ദ്രങ്ങൾ അടച്ചിട്ട് പത്തുനാൾ; കച്ചവടക്കാർക്കിത് പഞ്ഞമാസം

ഒറ്റപ്പാലം: നഗരത്തിലെ മാംസക്കച്ചവട കേന്ദ്രങ്ങൾ അധികൃതർ അടച്ചുപൂട്ടിയതോടെ ഉപജീവനം നടത്തുന്നവർക്ക് ഇത് പഞ്ഞമാസക്കാലം. ആധുനിക അറവുശാലയുടെ അഭാവത്തിൽ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന മാംസക്കച്ചവട കേന്ദ്രങ്ങൾ അനധികൃതമെന്ന് വിലയിരുത്തിയാണ് നഗരസഭ ആരോഗ്യവിഭാഗം ഇക്കഴിഞ്ഞ 16ന് ഏഴ് ഇറച്ചിവിൽപന കേന്ദ്രങ്ങൾ അടച്ചുപൂട്ടിച്ചത്. രണ്ട് പതിറ്റാണ്ടായി നഗരസഭയുടെ വാർഷിക ബജറ്റിലെ സ്ഥിരം പദ്ധതിയാണ് ആധുനിക അറവുശാല. സ്ഥലം കണ്ടെത്താനാകുന്നില്ലെന്നാണ് നഗരസഭ പറയുന്നത്. മാംസാവശിഷ്ടങ്ങൾ ഈസ്റ്റ് ഒറ്റപ്പാലത്തെ കുന്നുംപുറം പ്രദേശത്ത് തള്ളിയതിനെ തുടർന്നാണ് അടച്ചുപൂട്ടിയത്. പുഴുവരിച്ചും ദുർഗന്ധം വമിച്ചും പ്രദേശവാസികൾക്ക് സ്വൈര്യജീവിതം നഷ്ടമായതോടെ പരാതികളുമായി അധികാരികളെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജി​െൻറ ഉത്തരവാണ് കുന്നുംപുറം നിവാസികൾക്ക് ആശ്വാസമായത്. ആധുനിക അറവുശാല ഒരുക്കാത്തതാണ് അനധികൃത ഇറച്ചി വിൽപന കേന്ദ്രങ്ങൾ വർധിക്കാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ഇറച്ചിവിൽപന ഉപാധികളോടെ പുനരാരംഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാർ സബ് കലക്ടർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇതിനായി കലക്ടർ വിളിച്ചുചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. പൂട്ടി സീൽ ചെയ്ത ഇറച്ചിക്കടകൾ ഇതര വ്യാപാര ആവശ്യങ്ങൾക്ക് തുറക്കുന്നതിന് തടസ്സമില്ലെന്ന നിലപാടാണ് നഗരസഭക്ക്. ഇറച്ചിക്കടകൾ അടച്ചിട്ടതോടെ സമീപ പഞ്ചായത്തുകളിലെ മാംസവിൽപന ശാലകളെ ആശ്രയിക്കുകയാണ് നഗരവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.