കാളികാവ്: കനത്ത മഴയില്‍ കാളികാവ് പ്രദേശം വെള്ളത്തിൽ മൂടി. തിങ്കളാഴ്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴയിലാണ് മലയോരമേഖല വെള്ളത്തിലായത്. കാളികാവ് ജങ്ഷനില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇടതടവില്ലാതെ പെയ്ത മഴയില്‍ കാളികാവ്, ചോക്കാട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ മണിക്കൂറുകളോളം വെള്ളത്തിലായി. കാളികാവിലെ ചെത്ത്കടവ് പാലത്തിന് സമീപം പുഴ കരകവിഞ്ഞ് സമീപത്തെ കൃഷിഭൂമികള്‍ വെള്ളത്തിനടിയിലായി. അമ്പലക്കടവ്, പള്ളിശ്ശേരി, പരിയങ്ങാട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലും വെള്ളം കയറി കൃഷിനശിച്ചു. മേഖലയില്‍ തിങ്കളാഴ്ച രാവിലെയും ഉച്ചക്കും ശക്തമായ കാറ്റ് ഉണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. പൂങ്ങോട് ചെറൂത്ത് പ്രദേശങ്ങളിലാണ് കൂടുതലായി കാറ്റില്‍ നാശനഷ് ടങ്ങളുണ്ടായത്. പൂങ്ങോട് പുള്ളിപ്പാടം കോളനിയിലെ പന്തക്കളത്തില്‍ ഹരിദാസെൻറ വീട് മരം വീണ് തകര്‍ന്നു. ചെറൂത്തിലെ പറമ്പത്ത് ജംഷീര്‍, പറമ്പത്ത് നിസാര്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളിലൂടെയും മരം വീണു. ചെറൂത്തിലെ തൊടിയില്‍ ബാപ്പു മുസ്ലിയാര്‍, പറമ്പത്ത് നസീം എന്നിവരുടെ 25 വീതം റബര്‍ മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.