'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' ഇംഗ്ലീഷിലേക്ക്

പാലക്കാട്: ശ്രീലങ്കൻ സർക്കാറിെൻറയും എൽ.ടി.ടി.ഇയുടെയും മനുഷ്യാവകാശ ധ്വംസനങ്ങൾ ഇതിവൃത്തമായ ടി.ഡി. രാമകൃഷ്ണെൻറ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യുടെ ഇംഗ്ലീഷ് വിവർത്തനം പുറത്തിറങ്ങുന്നു. ആഗോള പ്രസാധകരായ ഹാർപർ കോളിൻസ് ജൂലൈ 25ന് പുസ്തകം പുറത്തിറക്കും. എറണാകുളം സെൻറ് തെരേസാസ് കോളജ് അധ്യാപിക പ്രിയ കെ. നായരാണ് പുസ്തകം മൊഴിമാറ്റിയത്. രാമകൃഷ്ണെൻറ ഫ്രാൻസിസ് ഇട്ടിക്കോരയും ആൽഫയും ഇവർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരുന്നു. 'മാധ്യമം' ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവൽ 2015ലാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയത്. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മലയാറ്റൂർ അവാർഡ് എന്നിവ കൃതിക്ക് ലഭിച്ചു. ഐതിഹ്യവും ഭാവനയും യാഥാർഥ്യവും ചരിത്രവും സമന്വയിപ്പിച്ച് വായനക്കാരെ വിസ്മയിപ്പിച്ച നോവലാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'. മനുഷ്യാവകാശ പ്രവർത്തകയും ഫെമിനിസ്റ്റുമായിരുന്ന രജനി തിരഗമാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് നോവൽ ഇതിവൃത്തം. 1989 സെപ്റ്റംബർ 21നാണ് 35ാമത്തെ വയസ്സിൽ രജനിയെ എൽ.ടി.ടി.ഇ വെടിവെച്ചുകൊല്ലുന്നത്. ശ്രീലങ്കയിലെ സിംഹള ആധിപത്യത്തെയും എൽ.ടി.ടി.ഇയുടെ സായുധ പോരാട്ടങ്ങളെയും പുലികൾക്കിടയിലെ സ്ത്രീവിരുദ്ധതയെയും മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നുകാട്ടിയ വ്യക്തിയായിരുന്നു രജനി. എൽ.ടി.ടി.ഇ അംഗമായിരുന്ന രജനി പിന്നീട് സംഘടന ബന്ധം ഉപേക്ഷിക്കുകയായിരുന്നു. നോവൽ കേരളത്തിന് പുറത്തുള്ള വായനക്കാരിലേക്കെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടി.ഡി. രാമകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും ഇംഗ്ലണ്ടും കാനഡയുമെല്ലാം നോവലിെൻറ പശ്ചാത്തലമാണ്. പല സന്ദർഭങ്ങളും ചരിത്രവും യാഥാർഥ്യവുമായി ബന്ധമുള്ളതും. ശ്രീലങ്കൻ മിലിട്ടറിയെയും എൽ.ടി.ടി.ഇയെയും പ്രതിസ്ഥാനത്ത് നിർത്തുന്ന രചനയായതിനാൽ ആഗോളതലത്തിൽ വായിക്കപ്പെടേണ്ടതും വിലയിരുത്തപ്പേടണ്ടതുമാണ് നോവലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.