മാത്തൂർ: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ബുദ്ധിമുട്ടി മാത്തൂരിലെ കായിക പ്രതിഭകൾ. പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളോ മികച്ച മൈതാനമോ ഇല്ലാതെ വലയുകയാണ് ഇവർ. മാത്തൂർ സി.എഫ്.ഡി ഹയർ സെക്കഡറി സ്കൂളിലെ കായിക പ്രതിഭകളാണ് സർക്കാറിെൻറ കനിവും കാത്ത് പ്രതീക്ഷയോടെ കഴിയുന്നത്. ദേശീയതലത്തിൽ സ്വർണമെഡലുകൾ വാരിക്കൂട്ടിയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് അഭിമാനം ഉയർത്തിയ കായിക പ്രതിഭകൾക്കാണ് ഈ ഗതി. സർക്കാറും കായിക വകുപ്പും വേണ്ട വിധം പരിഗണിച്ചാൽ ഇവർക്ക് ഉയരങ്ങൾ കീഴടക്കാം. 2010ൽ ഈ സ്കൂളിലെ കായികാധ്യാപകൻ സുരേന്ദ്രൻ മാസ്റ്റർ ചുമതലയേറ്റ ശേഷമാണ് സി.എഫ്.ഡി കായിക ഭൂപടത്തിൽ ഇടം പിടിക്കുന്നത്. എട്ടു വർഷത്തിനിടക്ക് 100 സ്വർണമടക്കം 130 സംസ്ഥാന മെഡലുകൾ നേടി. ദേശീയതലത്തിൽ 30ലധികം മെഡലുകളും ഷോകേസിലെത്തിച്ചു. ചുരുങ്ങിയ കാലയളവിൽ ജില്ലയിൽ പറളി, മുണ്ടൂർ, കല്ലടി എന്നിവർക്ക് പിറകിലെത്താനും കഴിഞ്ഞു. അത്ലറ്റിക് ക്ലബിലെ അംഗമായ ജിതേഷിന് പൊലീസിലും ഷറഫലിക്ക് ഇന്ത്യൻ ആർമിയിലും അഖിലിന് ബി.എസ്.എഫിലും വിജിതിന് ടെറിട്ടോറിയൽ ആർമിയിലും ഷിജുവിന് ആർമിയിലും നിയമനം ലഭിച്ചു. ജാവലിൻ ത്രോയിൽ ജെ. റെജ്ന രാജ്യത്തെ പ്രതിനിധീകരിച്ച് തായ്വാനിൽ മത്സരിച്ച് ആറാം സ്ഥാനം നേടി. ഇത്രയും കായിക നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഇവർക്ക് സർക്കാർ സഹായം നാമമാത്രമായിട്ടാണ് ലഭിച്ചത്. 2011ൽ ഗ്രൗണ്ട് നവീകരണത്തിന് മൂന്ന് ലക്ഷവും 2015ൽ എം.ബി. രാജേഷ് എം.പിയുടെ ഫണ്ടിൽ നിന്ന് മൾട്ടി ജിംനേഷ്യത്തിന് 10 ലക്ഷവും മാത്രമാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്. പട്ടികജാതി കുടുംബങ്ങളിൽ നിന്ന് കർഷക തൊഴിലാളികളുടെ മക്കളാണ് മാത്തൂർ സി.എഫ്.ഡി അത്ലറ്റിക് ക്ലബിലെ കായിക താരങ്ങൾ. 60 കുട്ടികളാണ് സുരേന്ദ്രൻ മാസ്റ്ററുടെ കീഴിൽ പരിശീലനം നേടുന്നത്. മികച്ച മൈതാനവും ട്രാക്കുമാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം. നിലവിൽ 60 പേർക്ക് ഒരു ട്രാക്ക് മാത്രമാണുള്ളത്. ഗ്രൗണ്ടിെൻറ തൊട്ടുള്ള സ്ഥലം അതിെൻറ ഉടമ തരാൻ തയാറുമാണ്. കായികാധ്യാപകൻ സുരേന്ദ്രൻ മാസ്റ്റർക്കു പുറമേ സ്കൂൾ മാനേജ്മെൻറ് സ്റ്റാഫ്-പി.ടി.എ കമ്മിറ്റി എല്ലാവരും സി.എഫ്.ഡിയിലെ കായിക വളർച്ചക്ക് കൈമെയ് മറന്ന് സഹായിക്കുന്നുണ്ട്. സർക്കാറും ജനപ്രതിനിധികളും കണ്ണുവച്ചാൽ സി.എഫ്.ഡിയിലെ കായിക നേട്ടം വാനോളം ഉയരും തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.