നിലമ്പൂര്‍: നിലമ്പൂരിന് അനുവദിച്ച ഗവ. കോളജ് നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിൽതന്നെ തുടങ്ങണമെന്നാവശ‍്യപ്പെട്ട് കോളജ് സംരക്ഷണസമിതി നൽകിയ ഹരജി ഹൈകോടതി തള്ളി. കോളജ് സംരക്ഷണസമിതിയുടെ പേരിൽ ജോസ് അഗസ്റ്റിന്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈകോടതി തീര്‍പ്പ് കൽപ്പിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ആൻറണി ഡൊമനിക്, ജഡ്ജി ദമ ശേഷാദ്രി നായിഡു എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗവ. കോളജ് ആരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാറില്‍ നിക്ഷിപ്തമാണെന്ന് നിരീക്ഷിച്ച കോടതി ഹരജിക്കാരുടെ വാദങ്ങള്‍ തള്ളുകയായിരുന്നു. ഭരണപരമായ കാരണങ്ങളാലാണ് ഗവ. കോളജ് പൂക്കോട്ടുംപാടത്ത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗവ. മാനവേദൻ സ്കൂളിൽ രണ്ട് ബൃഹത്തായ പദ്ധതികള്‍ക്ക് സർക്കാർ ഭരണാനുമതി ലഭിച്ചതിനാല്‍ സ്‌കൂളില്‍ കോളജ് കൂടി തുടങ്ങാൻ സ്ഥല പരിമിതിയുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ കോളജ് ആരംഭിക്കുന്നത് രണ്ട് സ്ഥാപനങ്ങളുടെ പഠനാന്തരീക്ഷത്തെയും അച്ചടക്കത്തെയും ബാധിക്കും. കൂടാതെ അമരമ്പലം, കാളികാവ്, ചോക്കാട്, മൂത്തേടം, കരുളായി എന്നീ അഞ്ച് പഞ്ചായത്തുകളിലുള്ളവർക്ക് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച സ്ഥലമാണ് പൂക്കോട്ടുംപാടം തുടങ്ങിയവയാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ച പ്രധാന വാദങ്ങൾ. ഗവ. കോളജിന് സ്വന്തമായി സ്ഥലം വാങ്ങാനും കെട്ടിടം നിർമിക്കാനും 10 കോടി രൂപ അനുവദിച്ച കാര്യവും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പൂക്കോട്ടുംപാടത്ത് കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എട്ട് പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചതും അഭിഭാഷകൻ സൂചിപ്പിച്ചു. സര്‍ക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹനാണ് ഹാജരായത്. ഹൈകോടതിയിലെ കേസ് തീര്‍പ്പായതോടെ കോളജ് ആരംഭിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ തീർന്നു. പരാതിമൂലം ഒരു വർഷമാണ് നഷ്ടമായത്. പൂക്കോട്ടുംപാടത്തെ താൽക്കാലിക കെട്ടിടത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ക്ലാസ് ആരംഭിക്കാനാവുമെന്ന് സ്ഥലം എം.എൽ.എ പി.വി. അൻവർ പറഞ്ഞു. പൂക്കോട്ടുംപാടത്തെ സര്‍ക്കാര്‍ കോളജ് മലയോരമേഖലക്ക് ഏറെ അനുഗ്രഹമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.