ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫിസ് ഒാർമയിലേക്ക്

ഒറ്റപ്പാലം: ബ്രിട്ടീഷ് ഭരണത്തിെൻറ ഒറ്റപ്പാലത്തെ അപൂർവം ശേഷിപ്പുകളിലൊന്നായ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം ഒാർമയാകുന്നു. 1.25 കോടി ചെലവ് പ്രതീക്ഷിക്കുന്ന പുതിയ കെട്ടിടം നിർമിക്കുന്നതിെൻറ ഭാഗമായി ഓടിട്ട ഈ ഒറ്റയിറക്ക് കെട്ടിടം പൊളിച്ചുനീക്കാനാണ് തീരുമാനം. നിർമാണവുമായി ബന്ധപ്പെട്ട പദ്ധതി രേഖകൾ നേരത്തെ ചുമതല ഏറ്റിരുന്ന പൊതുമരാമത്ത് വകുപ്പ്, കേരള കൺസ്ട്രക്ഷൻ കോർപറേഷന് കൈമാറി. സംസ്ഥാനത്ത് പുനർനിർമിക്കേണ്ട സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടങ്ങൾ കോർപറേഷൻ ഏറ്റെടുത്തു നടത്തണമെന്ന നിബന്ധനയാണ് പദ്ധതി രേഖകൾ തയാറാക്കി സമർപ്പിക്കാനിരുന്ന പൊതുമരാമത്ത് വകുപ്പിനെ പിന്തിരിപ്പിച്ചത്. കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം മാറേണ്ടതുണ്ട്. ഇതിനായി വാടകകെട്ടിടം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ല രജിസ്ട്രാർ എത്തി പരിശോധിച്ച ശേഷമുള്ള അനുമതിക്കായി കാത്തിരിക്കയാണ്. സ്ഥലപരിശോധന പൂർത്തിയാക്കി നഗരസഭയുടെ നിർമാണ അനുമതിയും പുതിയ കെട്ടിടത്തിന് വാങ്ങി. ഒറ്റപ്പാലം നഗരസഭയും ലക്കിടി -പേരൂർ, അമ്പലപ്പാറ, അനങ്ങനടി, വാണിയംകുളം എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ട വിശാലമായ പ്രവർത്തന പരിധിയാണ് ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫിസിനുള്ളത്. ശോച്യവസ്ഥയും ചോർച്ചയും കുറെ വർഷങ്ങളായി ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് പുതിയ നിർമാണം. 1895 സെപ്റ്റംബർ ഒന്നിന് പ്രവർത്തനം തുടങ്ങിയതാണ് ഇതിലെ സബ് രജിസ്ട്രാർ ഓഫിസ്. അന്നത്തെ സാഹചര്യത്തിൽ വിരളം രജിസ്‌ട്രേഷൻ നടന്നിരുന്ന ഓഫിസിെൻറ സ്ഥിതി പിന്നീട് മാറി. ഓഫിസിലെത്തുന്നവരെ ഉൾക്കൊള്ളാതായിട്ടുതന്നെ വർഷങ്ങളായി. ഇടക്കിടെ നടത്തിവരുന്ന വെള്ളപൂശലിൽ കെട്ടിടത്തിെൻറ ബലക്ഷയം ഒളിപ്പിച്ചുവെക്കുകയായിരുന്നു. തട്ടില്ലാത്ത മേൽകൂരക്കു കീഴെ വിലപ്പെട്ട രേഖകളുടെ സൂക്ഷിപ്പ് ജീവനക്കാർക്ക് വെല്ലുവിളിയായിത്തീർന്നു. മോഷണം ഒന്നിലേറെ തവണ അരങ്ങേറിയതിന് കാരണം കെട്ടിടത്തിെൻറ സുരക്ഷിതത്വമില്ലായ്മയായിരുന്നു. പിന്നിട്ട രണ്ടുവർഷം മുമ്പുവരെ 5000-6000 രജിസ്ട്രേഷനുകളാണ് നടന്നിരുന്നത്. പടം: ഒറ്റപ്പാലത്തെ നിലവിലെ സബ് രജിസ്ട്രാർ ഓഫിസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.