അരിയിൽ കൃത്രിമനിറം തെളിഞ്ഞു; 35 മില്ലുകൾക്ക് നോട്ടീസ് നൽകും

കുഴൽമന്ദം: സ്വകാര്യ മില്ലുകൾ സിവിൽ സപ്ലൈസ് കോർപറേഷന് കഴിഞ്ഞ സീസണിൽ നൽകിയ അരിയിൽ കൃത്രിമനിറമുണ്ടെന്ന് സപ്ലൈകോ വിജിലൻസ് വിഭാഗം സ്ഥിരീകരിച്ചു. തുടർന്ന്, 35 മില്ലുകൾക്ക് പിഴയടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി വിജിലൻസ് അധികൃതർ അറിയിച്ചു. കൈകാര്യച്ചെലവിനും ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതിനകം പിടിച്ചെടുത്ത അരിക്കും ആനുപാതികമായാണ് പിഴസംഖ്യ ഈടാക്കുക. കഴിഞ്ഞ സീസണിലാണ് മായംചേർത്ത അരിയുണ്ടെന്ന് പരാതിയുയർന്നത്. ഈ സീസൺ ഒന്നാം വിള മുതൽ 100 കിലോ നെല്ല് സംഭരിച്ചാൽ പൊടിയാത്തതും കലർപ്പില്ലാത്തതുമായ 64 കിലോ അരി സപ്ലൈക്കോക്ക് നൽകണമെന്നാണ് വ്യവസ്ഥ. മുൻ വർഷങ്ങളിൽ 68 കിലോയായിരുന്നു. ഈ സീസണിൽ മില്ലുടമകളുടെ ആവശ്യപ്രകാരം കുറക്കുകയായിരുന്നു. കൈകാര്യച്ചെലവ് ഇനത്തിൽ 214 രൂപയാക്കി ഉയർത്തുകയും ചെയ്തു. മുൻവർഷങ്ങളിൽ ജില്ലയിലെ നെല്ലുസംഭരണത്തിൽ ക്രമക്കേട് നടന്നതായി വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാഡി മാർക്കറ്റിങ് ഓഫിസറുടെ കൈവശമുള്ള പാഡി രശീതി ഷീറ്റ് അടിക്കുന്ന യന്ത്രം സ്വകാര്യ ഏജൻറുമാർ ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മില്ലുടമകളുടെ സംഭരണശാലയിലെ മുഴുവൻ അരിയുടെയും പരിശോധന നടക്കാറില്ലെന്ന് ആക്ഷേപമുണ്ട്. പരിശോധന കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് അരി വിതരണ സംഭരണശാലയിൽ എത്തുന്നത്. അരിയിൽ കൃത്രിമനിറമില്ല -ഭക്ഷ്യസുരക്ഷവകുപ്പ് പാലക്കാട്: ഗുണനിലവാരം കുറഞ്ഞ അരിയിൽ കൃത്രിമനിറം കലർത്തിയ 35 മില്ലുകൾക്കെതിരെ നടപടിക്ക് സപ്ലൈകോ വിജിലൻസ് വിഭാഗം തീരുമാനിച്ചത് കണക്കിലെടുക്കാതെ ഭക്ഷ്യസുരക്ഷവകുപ്പ്. റെഡ് ഓക്സൈഡ് കലർത്തി അരി വിപണിയിൽ ഇറക്കുന്നില്ലെന്ന് ഫുഡ് ആൻഡ് സേഫ്റ്റി അസി. കമീഷണർ ജോർജ് വർഗീസ് ഭക്ഷ്യോപദേശക വിജിലൻസ് സമിതിയോഗത്തിൽ വ്യക്തമാക്കി. പത്ത് വർഷമായി ജില്ലയിൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പരാതിയുണ്ടായാൽ ഉടൻ അന്വേഷിക്കും. അരിയിൽ നിശ്ചിത അളവിൽ കൂടുതൽ തവിടെണ്ണ കലർത്തി വിൽപന നടത്തുന്നതിലാണ് പരാതി ലഭിച്ചത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഴവർഗങ്ങൾ വേഗത്തിൽ പഴുപ്പിക്കാനും കേടുവരാതിരിക്കാനും രാസവസ്തുക്കൾ ഉപയോഗിക്കുന്നത് സംബന്ധിച്ചും പരാതി ലഭിച്ചാൽ നടപടിയെടുക്കും. കാർബൈഡ് പോലുള്ള രാസവസ്തുക്കൾ കടയിൽ സൂക്ഷിച്ചാലും നടപടി നേരിടേണ്ടി വരും. പഴകിയ പഴവർഗങ്ങൾ ഉപയോഗിച്ച്് 'ഫ്രഷ് മിക്സഡ് ജ്യൂസ്' എന്ന പേരിൽ വിൽപന നടത്തുന്നതും അതിലുപയോഗിക്കുന്ന ഐസ് സംബന്ധിച്ചുള്ള ആരോപണങ്ങളിലും കർശന പരിശോധന നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.