പറക്കുളം കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കും --എം.എൽ.എ ആനക്കര: തൃത്താല മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾക്ക് പ്രയോജനം ലഭിക്കുന്ന കപ്പൂർ,- ആനക്കര,-പട്ടിത്തറ കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കാൻ തീരുമാനമായി. തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എ. ഷൈന മോൾ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. വി.ടി. ബൽറാം എം.എൽ.എയുടെ നിർദേശപ്രകാരമാണിത്. ജി.എസ്.ടി നടപ്പാക്കിയതിനോടനുബന്ധിച്ച് കരാറുകാരൻ ഉന്നയിച്ച തർക്കങ്ങളാണ് പണി നിർത്തിവെക്കാൻ ഇടവരുത്തിയത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഏതാണ്ട് 25 കോടി രൂപ ചെലവിൽ ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചിരുന്നു. വെള്ളിയാങ്കല്ലിലെ കിണറും ആലൂർ കരണപ്രകുന്നിൽ ആധുനിക ട്രീറ്റ്മെൻറ് പ്ലാൻറും പറക്കുളത്ത് സംഭരണ ടാങ്കും അനുബന്ധ പ്രവൃത്തികളുമായിരുന്നു ആദ്യഘട്ടത്തിലേത്. രണ്ടാംഘട്ടത്തിലെ കപ്പൂർ വട്ടക്കുന്നിലേയും പട്ടിത്തറയിലേയും സംഭരണ ടാങ്കുകളും പമ്പിങ് മെയിനും ഏതാണ്ട് പൂർത്തീകരിച്ചു. ആനക്കര, പട്ടിത്തറ പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്താൻ ഇപ്പോൾ കഴിയുന്നുണ്ട്. എന്നാൽ കപ്പൂർ പഞ്ചായത്തിലെ വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ജി.എസ്.ടി തർക്കം മൂലം നീണ്ടുപോയത്. ഈ പ്രശ്നം പരിഹരിച്ചതോടെ പണി എത്രയും പെട്ടെന്ന് ആരംഭിക്കാൻ തയാറാണെന്ന് കരാറുകാരൻ അറിയിച്ചു. പി.ഡബ്ല്യു.ഡി റോഡുകളുടെ വശങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനായി വകുപ്പിൽ പത്ത് ലക്ഷത്തോളം രൂപ വാട്ടർ അതോറിറ്റി ഉടൻ കെട്ടിവെക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ വി.ടി. ബൽറാം എം.എൽ.എ, മാനേജിങ് ഡയറക്ടർ എ. ഷൈന മോൾ, ടെക്നിക്കൽ മെംബർ രവീന്ദ്രൻ, ചീഫ് എൻജിനീയർ ബാബു തോമസ്, സൂപ്രണ്ടിങ് എൻജിനീയർ പ്രകാശൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഉഷ, കരാറുകാരൻ മുഹമ്മദാലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.