ഷൊർണൂരിൽ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു

ഷൊർണൂർ: പ്രളയക്കെടുതിയിൽ ഷൊർണൂരിൽ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ വെള്ളം കയറിയതിനാൽ വ്യാഴാഴ്ച രാവിലെ മുതൽ ബസുകളൊന്നും ഓടിയില്ല. ഓട്ടോകളും ടാക്സികളും കുറവായിരുന്നു. റെയിൽപാളത്തിൽ വെള്ളം കയറിയതിനാൽ ഷൊർണൂർ-മംഗലാപുരം റൂട്ടിലും ഷൊർണൂർ-തിരുവനന്തപുരം റൂട്ടിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഷൊർണൂരിൽനിന്ന് കോയമ്പത്തൂർ ഭാഗത്തേക്കുള്ള ട്രെയിനുകളും നിലമ്പൂർ ഭാഗത്തേക്കുള്ള ട്രെയിനുകളും സർവിസ് നടത്തി. പട്ടാമ്പി പാലത്തി​െൻറ അപകടാവസ്ഥ കണക്കിലെടുത്ത് പാലത്തിലൂടെയുള്ള വാഹന ഗതാഗതം ബുധനാഴ്ച മുതൽതന്നെ നിയന്ത്രിച്ചിരുന്നു. പാലക്കാടുനിന്ന് ഗുരുവായൂരിലേക്കും തിരിച്ചുമുള്ള ബസുകളും ലോറികളും ഷൊർണൂർ-ദേശമംഗലം- കൂറ്റനാട് വഴിയാണ് തിരിച്ചുവിട്ടിരുന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ഷൊർണൂർ-തൃശൂർ റൂട്ടിൽ കൊച്ചിൻ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൊലീസ് താൽക്കാലികമായി തടഞ്ഞു. പഴയ കൊച്ചിൻ പാലത്തി​െൻറ അടിമുട്ടിയാണ് ഇപ്പോൾ പുഴയൊഴുകുന്നത്. പുതിയ പാലത്തിന് പ്രശ്നമൊന്നുമില്ലെങ്കിലും വാഹന ഗതാഗതം അനിയന്ത്രിതമായതോടെ അപകടം ഒഴിവാക്കാനാണ് ഗതാഗതം തടഞ്ഞത്. വ്യാഴാഴ്ച ഏതാനും ബസുകൾ മാത്രമാണ് ഷൊർണൂർ സ്റ്റാൻഡിലെത്തിയത്. ഇവ പിന്നീട് സർവിസ് നിർത്തിവെക്കുകയും ചെയ്തു. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, കണ്ണൂർ-തിരുവനന്തപുരം ജൻശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചത് യാത്രക്കാരെ പെരുവഴിയിലാക്കി. തുടർയാത്രക്ക് വഴി കാണാതെ ഇവർ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡിലും കൂടിനിൽക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർക്ക് റെയിൽവേ പൊലീസും ആർ.പി.എഫും റെയിൽവേ ജീവനക്കാരും ഭക്ഷണം എത്തിച്ചു. വൈകീട്ടാണ് ഷൊർണൂരിൽ കുടുങ്ങിയ യാത്രക്കാർക്ക് റെയിൽവേ ബസ് സൗകര്യമൊരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.