പട്ടാമ്പി: ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോയ മിനിലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ബുധനാഴ്ച രാവിലെ കൈപ്പുറം സെൻററിലായിരുന്നു സംഭവം. ബൈക്ക് യാത്രികൻ കൈപ്പുറം തൃപ്പങ്ങാവില്‍ മുഹമ്മദ്കുട്ടിയെയാണ് (ബാവ --57) അമിതവേഗത്തില്‍വന്ന മിനിലോറിയിടിച്ച് തെറിപ്പിച്ചത്. ലോറി നിര്‍ത്താതെ കടന്നുപോയി. ഇതുകണ്ട നാട്ടുകാർ ലോറിയെ പിന്തുടർന്നു. അഞ്ച് കിലോമീറ്റര്‍ അകലെ വളാഞ്ചേരിക്കടുത്ത് വലിയകുന്നിൽ തടഞ്ഞിട്ടു. വളാഞ്ചേരി പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുഹമ്മദ്കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പച്ചക്കറി, കോഴി, എം സാൻഡ് ലോറികള്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ച വരെ അമിതവേഗത്തില്‍ ഇതുവഴി കടന്നുപോകുന്നത് പതിവാണ്. അപകടം സൃഷ്ടിക്കും വിധമാണ് ലോറികളുടെ മരണപ്പാച്ചില്‍. രാവിലെ മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഭീതിയിലാണ്. അപകടം സൃഷ്ടിച്ച വാഹനം അമിതവേഗത്തില്‍ പതിവായി പോകുന്നതാണെന്ന് നാട്ടുകാർ പറയുന്നു. മുസ്‌ലിം ലീഗ് എക്‌സൈസ് ഓഫിസ് മാര്‍ച്ച് 11ന് പട്ടാമ്പി: മദ്യം വ്യാപകമാക്കി ബാറുടമകളോട് നന്ദി കാട്ടുന്ന ഇടതുസര്‍ക്കാര്‍ പൊതുജനങ്ങളോട് നന്ദികേടാണ് കാണിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.എ.എം.എ. കരീം. പട്ടാമ്പി, തൃത്താല നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യ വ്യാപനത്തിനെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന എക്‌സൈസ് ഓഫിസ് മാര്‍ച്ച് 11ന് രാവിലെ 10ന് നടക്കും. മേലേ പട്ടാമ്പി അലക്‌സ് തിയറ്ററിന് സമീപത്ത് നിന്നാരംഭിക്കും. വി.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. യു. ഹൈദ്രോസ്, കെ.പി. വാപ്പുട്ടി, പി.ഇ.എ. സലാം, അഡ്വ. മുഹമ്മദാലി മറ്റാംതടം, എസ്.എം.കെ. തങ്ങള്‍, സി.എം. അലി, എം.ടി. മുഹമ്മദലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.