മലപ്പുറം: മാലിന്യ സംസ്കരണം നിര്‍ത്തി വെച്ച പശ്ചാത്തലത്തില്‍ ഉറവിട മാലിന്യ സംസ്കരണം നിര്‍ബന്ധമാക്കാന്‍ നഗരസഭ ഒരുങ്ങുന്നു. വരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച സജീവമാക്കാനാണ് തീരുമാനം. നഗരസഭ അധ്യക്ഷര്‍ക്കായി ശുചിത്വമിഷന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന് ഉറവിട മാലിന്യ സംസ്കരണത്തിന് വ്യാപാരികളെയും പൊതുജനങ്ങളെയും ബോധവത്കരിക്കണമെന്നതായിരുന്നു. നഗരങ്ങളില്‍ ചിക്കന്‍ സ്റ്റാളുകള്‍ക്ക് ഇപ്പോള്‍ തന്നെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യം സംസ്കരിക്കാന്‍ സ്വന്തമായി ബയോഗ്യാസ് പ്ലാൻറില്ലാത്ത സ്റ്റാളുകള്‍ക്ക് ഇനി മുതല്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നഗരസഭകള്‍ക്ക് ലഭിച്ച നിർദേശം. അതേ സമയം പുതിയ നിർദേശത്തോട് വ്യാപാരികള്‍ എത്രത്തോളം സഹകരിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നഗരസഭ മാലിന്യം ശേഖരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍ ഹോട്ടലുകളടക്കം അടച്ചിട്ട് വ്യാപാരി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ 22 ലക്ഷം രൂപ ചെലവിട്ട് നഗരസഭ സ്ഥാപിക്കാനിരുന്ന മാലിന്യ സംസ്കരണ യന്ത്രം വേണ്ടെന്നും കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. വെറും അഞ്ഞൂറ് കിലോ മാലിന്യം മാത്രം സംസ്കരിക്കാന്‍ കഴിയുന്ന യന്ത്രം അനുയോജ്യമല്ലെന്ന് കണ്ടായിരുന്നു ഈ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.