മലപ്പുറം: വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ചെലവേറുന്നതായും സർക്കാർ നിശ്ചയിച്ച 15 ലക്ഷത്തിൽ ഒതുക്കാനാകില്ലെന്നും നഗരസഭ. നഗരത്തിന് സമീപപ്രദേശങ്ങളിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാത്ത പശ്ചാത്തലത്തിൽ ഏറെ ദൂരം താണ്ടിയാണ് പല വാഹനങ്ങളും വെള്ളം കൊണ്ടുവരുന്നത്. ഇത് കാരണം ഭീമമായി സംഖ്യയാണ് ദിവസവും ചെലവ് വരുന്നത്. ദിവസവും ഒരു വാർഡിൽ 4000 രൂപയുടെ വെള്ളമടിക്കുന്നുണ്ട്. ഇത്തരത്തിൽ 34 വാർഡുകളിലും കുടിവെള്ളമെത്തുമ്പോൾ ഒരുദിവസത്തെ നഗരസഭയുടെ ചെലവ് 1,36,000 രൂപയാണ്. കുടിവെള്ള കാര്യത്തിൽ നഗരസഭകൾക്ക് പരമാവധി ചെലവഴിക്കാനാകുന്ന തുക 15 ലക്ഷമാണ്. എന്നാൽ, ഈ ആഴ്ച പിന്നിടുന്നതോടെ 15 ലക്ഷവും കടക്കും. അതിനാൽ തുക വർധിപ്പിക്കണമെന്ന് കാണിച്ച് സർക്കാറിന് കത്തെഴുതാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ ജനപ്രതിനിധികൾ വഴിയും തുക വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നുണ്ട്. ഓരോ വാർഡിലും 3500 ലിറ്റർ കണക്കിൽ ആറുലോഡ് വെള്ളമാണ് ദിവസവും എത്തിക്കുന്നത്. എന്നാൽ, പലപ്പോഴും ഇതും തികയാതെ ജനം ബുദ്ധിമുട്ടുകയാണ്. മൂർക്കനാട്, ചാമക്കയം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും നഗരസഭയിലേക്ക് വെള്ളമെത്തിക്കുന്നത്. മഴ ഒഴിഞ്ഞു നിന്നാൽ വരുംദിവസങ്ങളിലെ ജലക്ഷാമം പരിഹരിക്കാൻ വ്യാപാര സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടാനും നഗരസഭ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.