വള്ളിക്കുന്ന്/വേങ്ങര: ദേശീയപാതയില്‍ വിവിധ ഇടങ്ങളിലായി അപകട പരമ്പര. അപ്രതീക്ഷിതമായി എത്തിയ മഴയിലാണ് അപകടങ്ങള്‍ ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസ് ലോറിയിലും സ്വകാര്യ ബസിലും ഇടിച്ചാണ് ആദ്യത്തെ അപകടം. തിങ്കളാഴ്ച രാവിലെ ഏഴോടെ ഇടിമുഴിക്കല്‍ അങ്ങാടിക്ക് സമീപമാണ് അപകടം. കോഴിക്കോട് നിന്ന് പിറവം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ലോറിയെ മറികടക്കുന്നതിനിടെ, ലോറിയിലിടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസിലിടിക്കുകയായിരുന്നു. സ്വകാര്യ ബസിന്‍െറ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസ് ഡ്രൈവര്‍ പെട്ടെന്ന് ബസ് വെട്ടിച്ച് മറ്റിയതിനാലും ബസില്‍ യാത്രക്കാര്‍ കുറവായതിനാലും വന്‍ ദുരന്തം ഒഴിവായി. ക്ളീനര്‍ക്ക് മാത്രമാണ് നിസ്സാര പരിക്കേറ്റത്. കോഹിനൂറില്‍ കാറുകള്‍ തമ്മില്‍ കൂടിയിടിച്ചും കാക്കഞ്ചേരി പെട്രോള്‍ പമ്പിന് സമീപം കണ്ടെയ്നര്‍ ലോറിയും കാറും കൂടിയിടിച്ചും അപകടങ്ങളുണ്ടായി. ആര്‍ക്കും പരിക്കില്ല. ദേശീയപാതയില്‍ കൊളപ്പുറത്ത് നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ചു. ഒരു കാര്‍ തലകുത്തനെ മറിഞ്ഞു. വി.കെ.പടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച കാറിനു പിറകില്‍ ഓട്ടോറിക്ഷയും ചെന്നിടിച്ചു. എ.ആര്‍ നഗര്‍ ഫസലിയ റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. ഇരുമ്പുചോല എ.യു.പി സ്കൂള്‍ അധ്യാപകന്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പെട്ടത്. മൂന്ന് അപകടങ്ങളിലും യാത്രക്കാര്‍ക്ക് ആര്‍ക്കും സാരമായ പരിക്കുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.