മലപ്പുറം: തല്‍ക്കാലത്തേക്ക് പരിഹാരം കണ്ട മാലിന്യപ്രശ്നം ബുധനാഴ്ചത്തെ നഗരസഭ കൗണ്‍സില്‍ യോഗത്തെ പ്രക്ഷുബ്ധമാക്കി. കാരാത്തോട്ടെ ട്രഞ്ചിങ് ഗ്രൗണ്ട് അടച്ചുപൂട്ടുകയെന്ന മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, മാലിന്യത്തിന്‍െറ തോത് കുറക്കാന്‍ മാത്രമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഭരണപക്ഷം വ്യക്തമാക്കി. തീരുമാനങ്ങളെടുക്കുമ്പോള്‍ കൗണ്‍സിലിനെ മുഖവിലയ്ക്കെടുക്കുന്നില്ളെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പൂട്ടല്‍ പരിഹാരമല്ളെന്ന് പ്രതിപക്ഷം ഒരു സുപ്രഭാതത്തില്‍ അടച്ചുപൂട്ടാനുള്ളതല്ല ട്രഞ്ചിങ് ഗ്രൗണ്ടെന്ന് സി.പി.എം കക്ഷി നേതാവ് ഒ. സഹദേവന്‍ വ്യക്തമാക്കി. മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ഹോട്ടലുകളുള്‍പ്പെടെ സ്ഥാപനങ്ങളില്‍നിന്നും വാടക ക്വാട്ടേഴ്സുകളില്‍നിന്നും മാലിന്യം സ്വീകരിക്കില്ളെന്ന തീരുമാനം ഭരണപക്ഷം ഒറ്റക്ക് കൈക്കൊണ്ടതാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുനിരത്തുകള്‍ മുഴുവന്‍ മാലിന്യം കൊണ്ട് നിറയാനേ ധൃതിപിടിച്ചുള്ള തീരുമാനം ഉപകരിക്കൂവെന്നും ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണത്തില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ഭൂമാഫിയയുടെ താല്‍പര്യമാണ് അടച്ചുപൂട്ടലിന് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി. പൂട്ടാന്‍ തീരുമാനിച്ചിട്ടില്ല -ചെയര്‍പേഴ്സന്‍ ട്രഞ്ചിങ് ഗ്രൗണ്ട് അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനിച്ചിട്ടില്ളെന്ന് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല. ഹോട്ടലുകള്‍ മാലിന്യ സംസ്കരണത്തിന് സ്വന്തം രീതി കണ്ടത്തെണം. എന്നാല്‍, നഗരത്തിലെ ചപ്പുചവറുകളടക്കം കാരാത്തോട്ടേക്ക്തന്നെ കൊണ്ടുപോവും. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഏറെ പ്രയാസപ്പെട്ടാണ് ജനരോഷം ശമിപ്പിച്ചതെന്നും മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് പരമാവധി എത്തിക്കാതെ നോക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മുസ്ലിം ലീഗ് കക്ഷി നേതാവ് ഹാരിസ് ആമിയന്‍ പറഞ്ഞു. 40 വാര്‍ഡുകളുടെയും മാലിന്യം പേറാനുള്ളവരല്ല കാരാത്തോട്ടുകാരെന്ന് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ. അബ്ദുല്‍ സലീമും വ്യക്തമാക്കി. പൂട്ടിയേ തീരൂവെന്ന് കൗണ്‍സിലര്‍ കാരാത്തോടുള്ള മാലിന്യ സംസ്കരണത്തെക്കുറിച്ച് ഇനി ആലോചിക്കേണ്ടതില്ളെന്നായിരുന്നു വാര്‍ഡ് പ്രതിനിധി ലീഗിലെ കെ.കെ. ഉമ്മറിന്‍െറ നിലപാട്. ട്രഞ്ചിങ് ഗ്രൗണ്ട് അടച്ചുപൂട്ടണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ആളുകളുടെ ഭീഷണിക്ക് വഴങ്ങരുതെന്നും പൊലീസിന്‍െറ ഉള്‍പ്പെടെ സഹായം തേടണമെന്നും ഇടത് അംഗങ്ങള്‍ വ്യക്തമാക്കി. ഇതേപ്പറ്റി ചെയര്‍പേഴ്സന്‍ വിശദീകരിച്ചെങ്കിലും തൃപ്തരാവാതെ ബഹളം വെക്കുകയും മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോവുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.