മലപ്പുറം: വൈദ്യുതി സെക്ഷൻ ഒാഫിസുകളിൽ കരാറടിസ്ഥാനത്തിൽ സീനിയർ അസിസ്റ്റൻറായി േജാലി ചെയ്യുന്നവർക്ക് ബോർഡ് നിശ്ചയിച്ച വേതനം നൽകാൻ ചില എക്സിക്യൂട്ടിവ് എൻജിനീയർമാർ തയാറാകുന്നില്ലെന്ന് പരാതി. ഒരു ഉപഭോക്താവിന് 2.50 രൂപ നിരക്കിലാണ് ഇവർക്ക് വേതനം നൽകിയിരുന്നത്. 2014ൽ പുതുക്കി നിശ്ചയിച്ചതാണിത്. എന്നാൽ, ജില്ലയിലെ ചില ഡിവിഷൻ ഒാഫിസുകൾക്ക് കീഴിൽ കഴിഞ്ഞ ജനുവരി മുതൽ ഇൗ സമ്പ്രദായം മാറ്റി ദിവസക്കൂലിയാണ് നൽകുന്നത്. അതുതന്നെ പല ഒാഫിസുകളിലും പല നിരക്കുകളാണെന്നാണ് ജീവനക്കാർ പറയുന്നത്. 400 മുതൽ 675 രൂപവരെ വിവിധ ഒാഫിസുകളിൽനിന്ന് നൽകുന്നുണ്ട്. കോഴിക്കോട് ചീഫ് എൻജിനീയറുടെ നിർദേശപ്രകാരമാണ് വേതനം കുറച്ചതെന്നാണ് ജീവനക്കാർക്ക് എക്സിക്യൂട്ടിവ് എൻജിനീയർമാർ നൽകിയ മറുപടി. എന്നാൽ, വിവരാവകാശ നിയമപ്രകാരം കോഴിക്കോട് ചീഫ് എൻജിനീയറുടെ ഒാഫിസ് നൽകിയ മറുപടിയിൽ ഇങ്ങനെയൊരു നിർദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നേരത്തേ ഉണ്ടായിരുന്ന അത്ര ജോലിഭാരം ഇപ്പോഴില്ലാത്തതിനാലാണ് വേതനം ഇൗ രീതിയിലേക്ക് മാറ്റിയതെന്നാണ് അധികൃതർ പറയുന്നത്. ഉപഭോക്താക്കൾ തീരെ കുറഞ്ഞ ഒാഫിസുകളിലുള്ളവർക്ക് ഇത് ഗുണകരമാണ്. എന്നാൽ, ഉപഭോക്താക്കൾ കൂടുതലുള്ള സെക്ഷനുകളിലെ ജീവനക്കാർക്ക് ചെറിയ വ്യത്യാസം വരും. ചീഫ് എൻജിനീയറുമായി സംസാരിച്ച് തീരുമാനത്തിൽ വ്യക്തത വരുത്തുമെന്നും ജില്ലയിലെ ചില സെക്ഷനുകളിലെ എക്സിക്യൂട്ടിവ് എൻജിനീയർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.