നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ വിപുലമായ ട്രാഫിക് പരിഷ്കാരം നടപ്പാക്കാൻ തീരുമാനം. ബുധനാഴ്ച പഞ്ചായത്ത് ഒാഫിസിൽ ചേർന്ന ഗതാഗത ക്രമീകരണ സമിതിയാണ് പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചത്. ജൂൺ 15 മുതൽ പരിഷ്കാരം നിലവിൽ വരും. അകമ്പാടം റൂട്ടിലോടുന്ന എല്ലാ ബസുകളും 15 മുതൽ അകമ്പാടം ബസ് സ്റ്റാൻഡിൽ കയറണം. തിയറ്റർ ജങ്ഷൻ, സദ്ദാം ജങ്ഷൻ, സ്കൂൽപടി എന്നിവിടങ്ങളിൽ മാത്രമെ അകമ്പാടം ടൗൺ പരിസരത്ത് ബസുകൾ യാത്രക്കാരെ ഇറക്കി കയറ്റാവൂ. കാൽനടക്കാരുടെ സുഗമമായ യാത്ര സാധ്യമാക്കാൻ നടപ്പാതയിലെ കൈയേറ്റങ്ങളും ബോർഡുകളും നീക്കും. മണ്ണുപ്പാടം ഭാഗത്ത് റോഡിലേക്ക് ഭീഷണിയായി നിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റും. റോഡിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന വൈദ്യുതി തൂണുകൾ, ടെലിഫോൺ പോസ്റ്റുകൾ എന്നിവ മാറ്റി സ്ഥാപിക്കുകയും കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ നിർമിച്ച കിടങ്ങുകളും കുഴികളും പൂർണമായും നികത്തും. എരഞ്ഞിമങ്ങാട് മാതി വളവ് -കാഞ്ഞിരപ്പടി ഭാഗങ്ങളിലെ ഭീഷണിയായ പൊന്തക്കാടുകൾ വെട്ടിമാറ്റും. അകമ്പാടം ടൗണിൽ ഗ്രാമീൺ ബാങ്ക്, സ്കൂൾപടി, സദ്ദാം ജങ്ഷൻ, ടാക്സി സ്റ്റാൻഡ്, പഞ്ചായത്ത് ഓഫിസ്, തിയറ്റർ ജങ്ഷൻ, എരഞ്ഞിമങ്ങാട്, മൈലാടി സ്കൂൾ, അമൽകോളജ്, മണ്ണുപ്പാടം, ഇടിവണ്ണ എന്നിവിടങ്ങളിൽ സീബ്രലൈനുകൾ സ്ഥാപിക്കും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പ്രശാന്ത്, നിലമ്പൂർ എസ്.ഐ മനോജ് പറയറ്റ, വില്ലേജ് ഓഫിസർ അബ്ബാസ്, പൊതുമരാമത്ത് റോഡ് വിഭാഗം ഓവർസിയർ സുധീഷ്, മോൻസി നാഥ്, ബസ് ഒാണേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡൻറ് മുസ്തഫ കളത്തുംപടിക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.