നിലമ്പൂർ: ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ആഢ്യൻപാറയിൽ നിന്നും ജൂൺ മാസമായിട്ടും പൂർണമായും വൈദ്യുതി ഉൽപാദിപ്പിക്കാനാവുന്നില്ല. കാഞ്ഞിരപ്പുഴയിലെ ജല ലഭ്യതയില്ലായ്മയാണ് പദ്ധതിക്ക് തിരിച്ചടിയാവുന്നത്. കടുത്ത വരൾച്ചമൂലം കഴിഞ്ഞ ജനുവരിയിൽ തന്നെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നു. വേനൽമഴ ലഭിച്ചതോടെ മേയ് അവസാനത്തിൽ അര മെഗാവാട്ടിെൻറ മോട്ടോർ പ്രവർത്തിപ്പിച്ച് തുടങ്ങിയെങ്കിലും വീണ്ടും നിർത്തി. ഇതിനിടെ ഒന്നിലധികം മഴകൂടി ലഭിച്ചതോടെ ചെറിയ മോട്ടോർ വീണ്ടും പ്രവർത്തിപ്പിച്ചെങ്കിലും ഇടവിട്ട ദിവസങ്ങളിൽ ഇതും നിർത്തേണ്ടതായി വരികയാണ്. വർഷക്കാലത്തെ വൈദ്യുതി ഉൽപാദനം ലക്ഷ്യമാക്കിയാണ് ആഢ്യൻപാറയിൽ പദ്ധതി യാഥാർഥ്യമാക്കിയത്. എന്നാൽ വരൾച്ച മൂലം ഇതിനും സാധ്യക്കാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ വർഷക്കാലത്തും പൂർണമായും വൈദ്യുതി ഉൽപാദനം സാധ്യമായിരുന്നില്ല. 1.5 മെഗാവാട്ട് ശേഷിയുള്ള രണ്ടും 0.5 മെഗാവാട്ടിെൻറ ഒന്നും ജനറേറ്ററുകളാണുള്ളത്. ഇവ മൂന്നും പൂർണമായും പ്രവർത്തിപ്പിക്കാനായാൽ മാത്രമെ പദ്ധതി ലക്ഷ്യമാക്കിയ ദിവസേന 3.5 മെഗാവാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാകുകയുള്ളൂ. 2015 ൽ പദ്ധതി പ്രവർത്തനം തുടങ്ങിയതിന് ശേഷം ഇതുവരെ പ്രതീക്ഷിക്കുന്ന വൈദ്യുതി ഉൽപാദനം സാധ്യമായിട്ടില്ല. പത്ത് മീറ്റർ വ്യാസവും 13 മീറ്റർ താഴ്ചയുമുള്ള സംഭരണിയിൽ വെള്ളം നിറച്ചാൽ മാത്രമെ പൂർണ ഉൽപാദനം സാധ്യമാകൂ. 984 മീറ്റർ ദൈർഘ്യത്തിലുള്ള തുരങ്കത്തിലൂടെ വെള്ളം ഓഴുകി തുരങ്കത്തിലെത്തിക്കണം. മഴയുടെ ലഭ്യത കുറഞ്ഞതോടെ മൺസൂൺകാലത്ത് പോലും പൂർണമായും വൈദ്യുതി ഉൽപാദന തുടർച്ച സാധ്യമാകാതെ വന്നു. പ്രതിവർഷം 9.01 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നു ജില്ലയിലെ പ്രഥമ ജലവൈദ്യുത പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഉൽപാദനം പ്രതീക്ഷിച്ചിരുന്നത്. കൂടാതെ വേനലിൽ 0.5 മെഗാവാട്ടിെൻറ ജനറേറ്റർ പ്രവർത്തിപ്പിക്കാനാവുമെന്നും പ്രതീക്ഷയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.