മലപ്പുറം: പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നഗരത്തിൽ കൂടുതൽ സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി പിഴയടക്കമുള്ള ശിക്ഷ നൽകാൻ നഗരസഭ തീരുമാനിച്ചതിന് പിന്നാലെയാണിത്. മാലിന്യം തള്ളരുതെന്ന നിർദേശമുള്ള ബോർഡുകൾക്ക് കീഴിൽ പോലും മാലിന്യം കുമിഞ്ഞതോടെയാണ് പുതിയ രീതി പരീക്ഷിക്കുന്നത്. നിലവിൽ കോട്ടപ്പടിയിലും കുന്നുമ്മലിലുമാണ് കാമറകളുള്ളത്. കിഴക്കേത്തല ചെത്തുപാലം സബ് രജിസ്ട്രാർ ഓഫിസിന് സമീപം, ജില്ല സഹകരണ ആശുപത്രി റോഡ്, മൈലപ്പുറത്ത് കനറ ബാങ്കിന് സമീപം, കെ.എസ്.ആർ.ടി.സിക്ക് പിറകിൽ കോട്ടക്കുന്ന് റോഡിെൻറ പ്രവേശന കവാടം, പാസ്പോർട്ട് ഓഫിസിന് സമീപം, അണ്ണൂണ്ണിപ്പറമ്പ് എന്നിങ്ങനെ ആറിടങ്ങളിലാണ് പുതുതായി കാമറകൾ സ്ഥാപിക്കുന്നത്. രണ്ട് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് മാസത്തിനകം നടപ്പാക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. അതേസമയം, നഗരസഭ ആരോഗ്യവിഭാഗത്തിെൻറ പ്രവർത്തനം കാര്യക്ഷമമല്ലെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. പകൽസമയം പേരിന് മാത്രമാണ് ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കമുള്ളവരുടെ പരിശോധന. രാത്രി ഒമ്പതുമണി മുതൽ ഒരുമണി വരെയുള്ള സമയങ്ങളിലാണ് വാഹനങ്ങളിലും മറ്റുെമത്തി പലയിടത്തും മാലിന്യം വലിച്ചെറിയുന്നത്. ഇവരെ പിടികൂടണമെങ്കിൽ രാത്രി പരിശോധന വേണം. അതിനിടെ മാലിന്യം ശേഖരിക്കാൻ സ്വകാര്യ സ്ഥാപനവുമായി നഗരസഭ ധാരണയിലെത്തിയിട്ടുണ്ട്. രാജീവ് ഫൗണ്ടേഷൻ എന്ന സ്ഥാപനമായിരിക്കും മാലിന്യമേറ്റെടുക്കുക. വിവിധ ഇടങ്ങളിൽ കൂട്ടിയിടുന്ന മാലിന്യം ശേഖരിക്കാൻ നഗരസഭ സ്ഥാപനത്തിന് പണം നൽകേണ്ടതില്ല. മഴക്കാലമെത്തുന്നതിന് മുമ്പുള്ള പരിസര ശുചീകരണം മാത്രമാണ് പുതിയ നടപടിയെന്നും സൂചനയുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം പൊതുഇടങ്ങളിൽ തള്ളരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.