മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാർക്കിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പൊളിച്ചുനീക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ തീരുമാനിച്ചതോടെ വകുപ്പിനുണ്ടാകുന്നത് ലക്ഷങ്ങളുടെ നഷ്ടം. 25 ലക്ഷത്തിലധികം മുടക്കിയാണ് പാർക്കിൽ അഞ്ച് വിളക്കുകാലുകൾ 2005ൽ സ്ഥാപിച്ചത്. നാലുകോടി മുടക്കിയുള്ള കോട്ടക്കുന്ന് വികസന പദ്ധതിയുടെ ഒന്നാംഘട്ടത്തിലായിരുന്നു ഇത്. എന്നാൽ, പിന്നീട് ഇത് പൊളിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു. മരങ്ങൾ തിങ്ങിയ പാർക്കിൽ പക്ഷികൾക്ക് ശല്യമാകുന്നുവെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്ന പ്രധാന കാരണം. ഇതിന് പുറമെ വൈദ്യുതി ബില്ലും വിളക്കിെൻറ അറ്റകുറ്റപ്പണിയും കൂടിയാകുമ്പോൾ മാസംതോറും പതിനായിരങ്ങൾ ചെലവ് വരുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു. 30 അടിവരെയുള്ള ഒരു കാൽ പൊളിക്കാൻ രണ്ടര ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ടെൻഡർ എടുക്കാൻ ആരുമെത്താത്തതിനാൽ ഡി.ടി.പി.സിതന്നെ ഇത് പൊളിച്ചുനീക്കാനാണ് ആലോചിക്കുന്നതെങ്കിലും എങ്ങനെ പൊളിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം, പൊളിക്കാനായിരുന്നെങ്കിൽ ലക്ഷങ്ങൾ പാഴാക്കി വിളക്ക് സ്ഥാപിച്ചതെന്തിനെന്നാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നത്. ഒന്നിന് രണ്ടര ലക്ഷം വെച്ച് അഞ്ച് കാലുകൾ പൊളിക്കുമ്പോൾ പന്ത്രണ്ടര ലക്ഷം രൂപയാണ് പാഴാകുന്നത്. മതിപ്പ് ചെലവ് മാത്രമായാണ് ഇത് കണക്കാക്കിയിരിക്കുന്നതിനാൽ തുക ഇനിയും വർധിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.