നിലമ്പൂരിലെ കേരള വുഡ് ഇന്‍ഡസ്ട്രീസ് ജൈവ ശാസ്ത്ര ഉദ്യാനമാക്കാന്‍ ആലോചന

നിലമ്പൂര്‍: നഷ്ടത്തിന്‍െറ പേരില്‍ 2002ല്‍ അടച്ചുപൂട്ടിയ വനം വകുപ്പിന് കീഴിലെ സംസ്ഥാനത്തെ ഏക പൊതുമേഖല സ്ഥാപനമായ നിലമ്പൂരിലെ കേരള സ്റ്റേറ്റ് വുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വനം വകുപ്പിന്‍െറ മേല്‍നോട്ടത്തിലുള്ള ജൈവശാസ്ത്ര ഉദ്യാനമാക്കാന്‍ ആലോചന. ഇതിന്‍െറ ഭാഗമായി വനം മന്ത്രി അഡ്വ. കെ. രാജു കേന്ദ്രം സന്ദര്‍ശിച്ചു. അടച്ചുപൂട്ടലിന് ശേഷം പ്രയോജനകരമല്ലാതെ നശിക്കുന്ന കേന്ദ്രം ജൈവ ശാസ്ത്ര ഉദ്യാനമാക്കണമെന്നും വനം വകുപ്പിന് കീഴിലെ ടൂറിസം കേന്ദ്രമാക്കണമെന്നും ആവശ്യപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ നല്‍കിയ നിര്‍ദേശത്തിന്‍െറ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. ഇതേ ആവശ്യം ഉന്നയിച്ച് കേരള വനം ഗവേഷണ കേന്ദ്രം നിലമ്പൂര്‍ ഉപകേന്ദ്രവും മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ചാലിയാറിന് ഓരം ചേര്‍ന്ന് വനം വകുപ്പിന്‍െറ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കനോലി പ്ളോട്ടിന് അതിരിട്ടാണ് വുഡ് ഇന്‍ഡസ്ട്രീസിന്‍െറ ഭൂമി. 17 ഹെക്ടര്‍ ഭൂമിയാണ് ഇവിടെയുള്ളത്. തേക്ക്, വീട്ടി എന്നിവയില്‍ നിന്ന് വെന്നീര്‍ ഉല്‍പാദിപ്പിച്ച് വിദേശങ്ങളിലടക്കം വില്‍ക്കുകയും ഫര്‍ണിച്ചര്‍ നിര്‍മാണത്തിനാവശ്യമായ ഉരുപ്പടികള്‍ ഉണ്ടാക്കിയെടുക്കുകയുമാണ് കമ്പനി ചെയ്തിരുന്നത്. നഷ്ടത്തിന്‍െറ പേരില്‍ 2006ലാണ് കമ്പനി പൂര്‍ണമായും അടച്ചുപൂട്ടിയത്. തൊഴിലാളികള്‍ക്ക് സ്വയം വിരമിക്കല്‍ ആനുകൂല്യങ്ങളും വിതരണം ചെയ്തു. കമ്പനി പ്രവര്‍ത്തിച്ചിരുന്നതും ജീവനക്കാര്‍ താമസിച്ചിരുന്നതുമായ കെട്ടിടങ്ങള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കെട്ടിടങ്ങള്‍ നവീകരിച്ച് പ്രകൃതി സംരക്ഷണ-വനം-വന്യജീവി സംരക്ഷണം മുതലായവയുടെ പഠനകേന്ദ്രങ്ങള്‍, പ്രദര്‍ശനങ്ങള്‍, തേനുള്‍പ്പെടെയുള്ള വനവിഭവങ്ങളുടെ സംസ്കരണവും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും കനോലി പ്ളോട്ടുമായി ബന്ധിപ്പിച്ച് ഇക്കോ ടൂറിസം വികസനം, ചിത്രശലഭം, മാന്‍, മയില്‍ എന്നിവയുടെ പാര്‍ക്ക്, ഒൗഷധ തോട്ടങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ച് ടൂറിസം വില്ളേജാക്കി സ്ഥലം പ്രയോജനപ്രദമാക്കണമെന്നാണ് നിര്‍ദേശം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഈ കാര്യം ചര്‍ച്ച ചെയ്ത് സാധ്യത ആരായുമെന്ന് മന്ത്രി പറഞ്ഞു. കനോലി പ്ളോട്ടും നിലമ്പൂര്‍ വനം ഗവേഷണ കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു. പ്രകൃതിക്ക് കോട്ടം വരുത്താതെ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള അത്യാവശ്യ വികസന പ്രവര്‍ത്തനങ്ങള്‍ കനോലി പ്ളോട്ടില്‍ നടപ്പാക്കണമെന്നും ഇതിനായി ഇവിടെ നിന്ന് ലഭിക്കുന്ന ടൂറിസം വരുമാനത്തിലെ ഫണ്ട് വിനിയോഗിക്കാമെന്നും മന്ത്രി അറിയിച്ചു. ലോകത്തിലെ മനുഷ്യനിര്‍മിതമായ ചരിത്ര തേക്കിന് വളയം പിടിച്ചാണ് മന്ത്രി മടങ്ങിയത്. പി.വി. അന്‍വര്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീര്‍, കിഴക്കന്‍ മേഖല സി.സി.എഫ് എല്‍. ചന്ദ്രശേഖരന്‍, കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി.കെ. ആഷിഫ്, സൗത്ത് ഡി.എഫ്.ഒ കെ. സജി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.