മഞ്ചേരി: മെഡിക്കൽ കോളജിൽ കമ്പ്യൂട്ടർവത്കൃതകേന്ദ്ര ലൈബ്രറി എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എക്കോ കാർഡിയോഗ്രാഫ്, കളർഡോപ്ലർ എന്നിവയുടെയും ഉദ്ഘാടനവും ചടങ്ങിൽ നടത്തി. ഹൃദ്രോഗ ചികിത്സക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിെൻറ ഭാഗമായാണ് ഉപകരണങ്ങൾ സ്ഥാപിച്ചത്. മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ യാത്രക്കായി എം.എൽ.എ ഫണ്ടിൽനിന്ന് ബസ് വാങ്ങുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായതായും രണ്ടാഴ്ചക്കകം ബസ് ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു. ഹൗസ് സർജറി ചെയ്യുന്ന ഡോക്ടർമാർക്കുവേണ്ടി മഞ്ചേരി നഗരസഭയുടെ കീഴിലെ രണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി നവീകരിക്കുമെന്ന് നഗരസഭ വൈസ് ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു. പുതിയ ലൈബ്രറി കെട്ടിടത്തിന് കെട്ടിട നമ്പർ ഉടൻ അനുവദിക്കും. അർബുദ ചികിത്സ സൗകര്യങ്ങളൊരുക്കുന്നതിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. മോഹനൻ പറഞ്ഞു. സ്തനാർബുദ രോഗനിർണയത്തിനുള്ള മാമോഗ്രാം ടെസ്റ്റ് നടത്തുന്നതിന് സൗകര്യമുള്ള ജില്ലയിലെ ആദ്യത്തെ സർക്കാർ ആശുപത്രിയാകും ഇത് പൂർത്തിയാവുന്നതോടെ മഞ്ചേരി മെഡിക്കൽ കോളജ്. എം.ആർ.ഐ സ്കാനിങ് സൗകര്യവുമുണ്ടാകും. കോളജിെൻറ സമഗ്ര വികസനത്തിന് സർക്കാർ സാധ്യമായതെല്ലാം സമയബന്ധിതമായി ചെയ്യുമെന്ന് സെൻട്രൽ ലൈബ്രറിയുടെ ഉദ്ഘാടനത്തിനു എത്താൻ കഴിയാതിരുന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നൽകിയ സന്ദേശത്തിൽ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ അടുത്ത അധ്യയന വർഷം വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിന് മെഡിക്കൽ കൗൺസിലിെൻറ അംഗീകാരം ലഭിച്ചതായി പ്രിൻസിപ്പൽ ഡോ. കെ. മോഹനൻ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ അഡ്വ. ഫിറോസ് ബാബു, കൃഷ്ണദാസ് രാജ, പി.ജി. ഉപേന്ദ്രൻ, വൈസ് പ്രിൻസിപ്പൽ സിറിയക് ജോബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.