മലപ്പുറം: പതിവിന് വിപരീതമായി ഏറെക്കുറെ വകുപ്പ് തലവന്മാർ നേരിട്ടെത്തിയ ജില്ല വികസന സമിതിയോഗത്തിൽ ചർച്ചയായത് ആരോഗ്യമേഖലയും കുടിവെള്ള വിതരണവും. കുടിവെള്ള ദുരിതം യാഥാർഥ്യമായിട്ടും ഇത് പരിഹരിക്കുന്നതിനുള്ള ശാശ്വത നടപടികളെ കുറിച്ച് ആലോചിക്കാത്തത് നിർഭാഗ്യകരമാണെന്ന് യോഗത്തിൽ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. പകർച്ചവ്യാധികൾ മൂലമുള്ള മരണമേറിയതും ചർച്ചയായി. പകർച്ച വ്യാധികൾ തടയാൻ സ്വീകരിച്ച നടപടികൾ ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീന യോഗത്തിൽ വിവരിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം കൊതുക് സാന്ദ്രത കൂടുതലാണെന്ന് ഡി.എം.ഒ പറഞ്ഞു. സാന്ദ്രത പത്തിലെത്തിയാൽ ഡെങ്കിപ്പനി അടക്കമുള്ള രോഗസാധ്യതകൾ ഏറെയാണെന്നിരിക്കെ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും 40 ആണ് കൊതുക് സാന്ദ്രത. പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകർ നേരായ വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്നും ഡി.എം.ഒ ചൂണ്ടിക്കാട്ടി. വലിയ വീടുകളിൽ ഉപയോഗിക്കാത്ത കക്കൂസുകൾ, മുറികൾ എന്നിവ കൊതുക് പെരുകുന്നതിന് കാരണമായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ മൂടിയില്ലാത്ത ടാങ്കുകൾ, ഒഴുക്ക് നിലച്ച ഓടകൾ, വലിയ തോട്ടങ്ങൾ എന്നിവയും കൊതുക് പെരുകാൻ കാരണമായെന്നാണ് ആരോഗ്യവകുപ്പിെൻറ കണ്ടെത്തൽ. കൊതുകുനശീകരണത്തിനും ബോധവത്കരണത്തിനും അതത് പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് പുറമെ ജില്ല ആസ്ഥാനത്ത് നിന്നുള്ള പ്രത്യേക സംഘവും എത്തും. താഴെത്തട്ടിലുള്ള ആരോഗ്യകേന്ദ്രങ്ങളുമായി ഫലപ്രദമായ ആശയവിനിമയമില്ലാത്തതും ഡി.എം.ഒ യോഗത്തെ അറിയിച്ചു. ഇ-മെയിലുകളും സാധാരണ കത്തുകളും പല കേന്ദ്രങ്ങളിലും അതത് സമയങ്ങളിൽ എത്തുകയോ, തുറന്നുനോക്കുകയോ ചെയ്യാത്തത് ജില്ല കേന്ദ്രത്തിെൻറ തീരുമാനങ്ങൾ അറിയാതിരിക്കുന്നതിന് കാരണമാണെന്നാണ് കണ്ടെത്തൽ. ഇത് പരിഹരിക്കാൻ ‘നാരോ കാസ്റ്റിങ്’ എന്ന ആശയവിനിമയ രീതി കൊണ്ടുവരും. സന്ദേശം നൽകേണ്ടയാൾക്ക്തന്നെ അത് നേരിട്ട് എത്തിക്കുന്ന രീതിയാണ് ‘നാരോ കാസ്റ്റിങ്’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.