വിഷമില്ലാതെ വിശപ്പടക്കാന്‍ വിളവ് തയാര്‍

മലപ്പുറം: തൊഴിലിനൊപ്പം പൊതുജനാരോഗ്യവും കൂടി ഉറപ്പാക്കാന്‍ കോഡൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളൊരുക്കിയ ജൈവകൃഷി വിളവെടുത്തു. പതിനാലാം വാര്‍ഡ് ഒറ്റത്തറയിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് പാട്ടത്തിനെടുത്ത തരിശുഭൂമിയില്‍ ജൈവകൃഷിയൊരുക്കിയത്. ‘വിഷമില്ലാതെ വിശപ്പടക്കാന്‍’ പദ്ധതിയിലെ ആദ്യവിളവെടുപ്പ് ചൊവ്വാഴ്ച നടന്നു. പതിവ് കാട്വെട്ടല്‍ ജോലികള്‍ക്ക് പകരം തൊഴിലുറപ്പ് ജോലികള്‍ കൃഷിയിടത്തിലേക്കത്തെിയപ്പോള്‍ മികച്ച ഫലമാണുണ്ടാക്കിയത്. തക്കാളി, പയര്‍, വഴുതന, മുളക്, വെണ്ട തുടങ്ങിയ പച്ചക്കറികളും മരച്ചീനി, കൂര്‍ക്ക തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങളും ചെമ്മങ്കടവില്‍ ഒരുക്കിയ സ്റ്റാളില്‍നിന്ന് ഇനി പൊതുജനങ്ങള്‍ക്ക് വാങ്ങാം. വാര്‍ഡിന്‍െറ വിവിധ ഭാഗങ്ങളിലായുള്ള എട്ടേക്കറോളം സ്ഥലത്ത് അറുപതോളം തൊഴിലാളികളാണ് കൃഷിയൊരുക്കിയത്. പ്രോത്സാഹനവുമായി വാര്‍ഡംഗം മച്ചിങ്ങല്‍ മുഹമ്മദും എത്തിയതോടെ ആവേശത്തോടെയായിരുന്നു കൃഷിപ്പണികള്‍. ജൈവവളങ്ങളും ജൈവ കീടനാശിനികളും മാത്രമാണ് ഉപയോഗിച്ചത്. രാസ കീടനാശിനി പ്രയോഗം മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ജൈവവള-കീടനാശിനി ഉപയോഗിക്കുന്നതിനെ കുറിച്ചും രണ്ട് ഘട്ടങ്ങളിലായി കോഡൂര്‍ കൃഷിഭവന്‍െറ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. മലപ്പുറം ബ്ളോക് പ്രസിഡന്‍റ് സലീന വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി, ബ്ളോക് പഞ്ചായത്ത് അംഗം എം.കെ. മുഹ്സിന്‍, സ്ഥിരം സമിതി അധ്യക്ഷ സജ്ന മോള്‍ ആമിയന്‍, വാര്‍ഡംഗങ്ങളായ മച്ചിങ്ങല്‍ മുഹമ്മദ്, ഹാരിഫ റഹ്മാന്‍, സജീന മേന മണ്ണില്‍, കൃഷി ഓഫിസര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍, തൊഴിലുറപ്പ് എന്‍ജിനീയര്‍മാരായ സബ്ന ചുണ്ടയില്‍, ജസീര്‍ അഹമ്മദ് വലിയതൊടി, സി.ഡി.എസ് പ്രസിഡന്‍റ് റാബിയ കരുവാട്ടില്‍, സുശില അതികാരത്ത്, സരസ്വതി സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.