മലപ്പുറം: തന്നെ മാറ്റാന്‍ ചരടുവലിച്ചവര്‍ക്ക് പരോക്ഷ മറുപടിയുമായി കലക്ടര്‍ എ. ഷൈനമോളിന്‍െറ വിടവാങ്ങല്‍ പോസ്റ്റ്. മൂന്ന് മാസത്തെ സേവനത്തിനുശേഷം കസേര ഒഴിയേണ്ടിവന്ന കലക്ടര്‍ ‘നന്മ നിറഞ്ഞ മലപ്പുറത്തുകാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി’ എന്ന പേരില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് നിലപാട് വ്യക്തമാക്കിയത്.‘‘എന്നെ സംബന്ധിച്ചിടത്തോളം എത്രനാള്‍ ഒരു പോസ്റ്റില്‍ ഇരുന്നു എന്നതിനെക്കാള്‍ എങ്ങനെയായിരുന്നു ആ ഒൗദ്യോഗിക കാലഘട്ടം എന്നതാണ് മുഖ്യം. ഞാനിരിക്കുന്ന കസേര മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഞാന്‍ തയാറാവില്ല എന്നൊരു ദു$സ്വഭാവം എനിക്കുണ്ട്. ഞാന്‍ എന്നും ഒരേ പാതയിലേ സഞ്ചരിച്ചിട്ടുള്ളൂ. ഒരു ഓഫിസര്‍ എന്ന നിലയില്‍ കൂടുതല്‍ ആത്മാഭിമാനത്തോടെയും സംതൃപ്തിയോടെയുമാണ് മടങ്ങുന്നതും. തുടങ്ങിവെച്ച പദ്ധതികള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നതില്‍ വിഷമമുണ്ടെങ്കിലും നല്ളൊരു ഓഫിസറാണ് അടുത്ത കലക്ടറായി വരുന്നത് എന്നതില്‍ സന്തോഷമുണ്ട്’’ -കലക്ടര്‍ വ്യക്തമാക്കി. ചില എം.എല്‍.എമാരെ വേണ്ടവിധം പരിഗണിച്ചില്ളെന്ന പരാതി സര്‍ക്കാറിന് മുന്നിലത്തെിയിരുന്നു. തങ്ങളെ അവഹേളിക്കുന്ന രീതിയിലാണ് കലക്ടറുടെ പ്രവര്‍ത്തനങ്ങളെന്നും കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഇതുസംബന്ധിച്ചാണ് കലക്ടറുടെ വിശദീകരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കലക്ടറുടെ അധികാര മേഖലയില്‍ കൈക്കടത്താന്‍ അനുവദിക്കാത്തതില്‍ ചിലര്‍ക്കുണ്ടായ അമര്‍ഷമാണ് പെട്ടെന്നുണ്ടായ മാറ്റത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. കലക്ടറുടെ പോസ്റ്റ് ഇങ്ങനെ തുടരുന്നു: മൂന്നുമാസത്തെ ചുരുങ്ങിയ കാലഘട്ടം ഈ ജില്ലയില്‍ ചെലവഴിച്ച് ഞാന്‍ മടങ്ങുന്നു. പ്രശസ്തരായ പല ഐ.എ.എസ് ഓഫിസര്‍മാരും വിരമിക്കലിന് ശേഷവും സംതൃപ്തിയോടെ ഓര്‍മിക്കാനിഷ്ടപ്പെടുന്ന മലപ്പുറത്ത് സേവനമനുഷ്ടിക്കാനായതില്‍ സന്തോഷമുണ്ട്. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട് ക്ളീനിങ്ങില്‍ എല്ലാ ഓഫിസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തതും എന്‍.എസ്.എസ് വളന്‍റിയര്‍മാരും ക്ളബുകളും സഹകരിച്ചതും എല്ലാവരും കപ്പയും ചമ്മന്തിയും കഴിച്ച് പിരിഞ്ഞതും മലപ്പുറം ജീവിതത്തിലെ ചെറിയ ചില സന്തോഷങ്ങളില്‍ ഒന്നാണ്.ഹിമാചല്‍പ്രദേശ് കാഡറില്‍നിന്നും ഡെപ്യൂട്ടേഷനില്‍ കേരളത്തില്‍ വന്ന എനിക്ക് പ്രതീക്ഷിച്ചതിലധികം സ്നേഹവും പിന്തുണയും നിങ്ങളോരോരുത്തരും നല്‍കി. ഈ വേളയില്‍ മലപ്പുറത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.