ജനരോഷം തിളക്കുന്നു

മലപ്പുറം: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സാധാരണക്കാര്‍ക്കുണ്ടായ ദുരിതങ്ങള്‍ക്ക് എട്ടാം ദിവസവും അയവില്ല. കേന്ദ്ര സര്‍ക്കാറിന്‍െറ ജനവിരുദ്ധ തീരുമാനത്തിനെതിരെ ജനരോഷം അനുദിനം ശക്തമാവുകയാണ്. ബുധനാഴ്ച സഹകരണ ഹര്‍ത്താലിന്‍െറ ഭാഗമായ മാര്‍ച്ചിനും ധര്‍ണക്കും പുറമെ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തത്തെി. അതേസമയം, ഒരാഴ്ച പിന്നിട്ടിട്ടും എ.ടി.എമ്മുകളിലോ ബാങ്കുകളിലോ ആവശ്യമായ കറന്‍സി എത്തിക്കാന്‍ റിസര്‍വ് ബാങ്കിന് സാധിച്ചിട്ടില്ല. അപൂര്‍വം എ.ടി.എമ്മുകളാണ് ബുധനാഴ്ചയും പ്രവര്‍ത്തിച്ചത്. സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും മുന്നിലെ നീണ്ട വരി തുടരുകയാണ്. പുതിയ അഞ്ഞൂറിന്‍െറ നോട്ടുകള്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി എത്തുമെന്ന് നേരത്തെ ആര്‍.ബി.ഐ അറിയിച്ചിരുന്നെങ്കിലും ഇത് നടപ്പായില്ല. ഈ ആഴ്ച അവസാനത്തോടെ അഞ്ഞൂറിന്‍െറ നോട്ടുകള്‍ എത്തുമെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, സാങ്കേതിക മാറ്റങ്ങള്‍ വരുത്താതെ തന്നെ 500ന്‍െറ നോട്ട് എ.ടി.എമ്മുകളില്‍ ലഭ്യമാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അതിനിടെ 2000 രൂപ ലഭ്യമാക്കാനുള്ള സാങ്കേതിക പരിഷ്കരണം ജില്ലയിലെ എ.ടി.എമ്മുകളില്‍ നടന്നുവരുന്നുണ്ട്. ഒരാഴ്ചക്കകം ഇത് പൂര്‍ത്തിയാകും. അപൂര്‍വം ചില എ.ടി.എമ്മുകളില്‍ 2000 രൂപ ലഭ്യമായി തുടങ്ങി. ‘വരി നിന്ന് മുഷിയണ്ട, നിക്ഷേപിച്ച് പിന്‍വലിച്ചോളൂ’ കൈയിലുള്ള നോട്ടുകള്‍ രണ്ടും മൂന്നും തവണ വരി നിന്ന് 4500 വീതം മാറ്റുന്നതിന് പകരം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് ജില്ല ലീഡ് ബാങ്ക് മാനേജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. 50,000 രൂപയില്‍ താഴെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഒരു തടസ്സവുമില്ല. ഒരു നിയമനടപടിയും ഭയക്കേണ്ടതില്ല. അക്കൗണ്ടുള്ള ബാങ്കിന്‍െറ ഏതു ശാഖയില്‍നിന്നും നിക്ഷേപം നടത്താം. നിക്ഷേപം നടത്തിയ ഉടന്‍ 24,000 രൂപ പിന്‍വലിക്കാം. ഇതില്‍ ആവശ്യത്തിന് ചില്ലറ നോട്ടുകളും ഉണ്ടാകും. ഭൂരിഭാഗം ആളുകള്‍ക്കും ഒരാഴ്ചത്തെ ഇടപാടുകള്‍ക്ക് ഈ തുക തികയേണ്ടതാണ്. ‘മഷിനോട്ടം’ വൈകും നോട്ടു മാറ്റാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടല്‍ ജില്ലയില്‍ വൈകും. നിലവില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ കൈയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ച മഷി ബാക്കിയുണ്ട്. എന്നാല്‍, ഇത് ഉപയോഗിക്കേണ്ട എന്നാണ് ബാങ്കുകളുടെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ മഷി എത്തിക്കുന്ന മുറക്ക് ജനങ്ങളുടെ വിരലില്‍ മഷി പുരട്ടിയാല്‍ മതി എന്നാണ് തീരുമാനം. മാറ്റിക്കിട്ടുന്നത് 2000 മാത്രം പഴയ നോട്ടുകള്‍ നല്‍കിയാല്‍ പകരം ബാങ്കുകളില്‍നിന്നും പോസ്റ്റ് ഓഫിസുകളില്‍നിന്നും ലഭിക്കുന്നത് 2000ന്‍െറ നോട്ടുകള്‍ മാത്രമാണ്. അപൂര്‍വം പേര്‍ക്കാണ് ചില്ലറ നോട്ടുകള്‍ ലഭിക്കുന്നത്. ബാങ്കുകളില്‍ ചില്ലറ പൂര്‍ണമായും തീര്‍ന്നതാണ് കാരണം. സ്വകാര്യ ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് മാത്രമാണ് പണം മാറ്റി നല്‍കുന്നത്. അതേസമയം, സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ അനുവദിച്ച 100ന്‍െറ പുതിയ സീരീസ് നോട്ടുകള്‍ പോലും ഇതുവരെ ജില്ലയില്‍ എത്തിയിട്ടില്ല. നേരത്തെ പിന്‍വലിച്ച പഴകിയ നോട്ടുകള്‍ വിതരണത്തിന് എത്തിയതുകൊണ്ട് മാത്രമാണ് ബാങ്കുകളില്‍ ഇപ്പോള്‍ ഇടപാടുകള്‍ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.