മേലാറ്റൂര്‍: എടപ്പറ്റയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് യു.ഡി.എഫ് സംവിധാനം പുന$സ്ഥാപിക്കണമെന്ന മുസ്ലിം ലീഗ് ജില്ല മണ്ഡലം നേതൃത്വത്തിന്‍െറ തീരുമാനത്തില്‍ പഞ്ചായത്തിലെ ലീഗ് നേതൃത്വത്തിനും അണികള്‍ക്കും കടുത്ത എതിര്‍പ്പ്. പഞ്ചായത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ലീഗ് കോണ്‍ഗ്രസ് ഭിന്നിപ്പിന് ആധാരമായ കാരണങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാക്കുകയോ പഞ്ചായത്ത് തലത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുകയോ ചെയ്യാതെ നേതൃത്വം കെട്ടിയേല്‍പ്പിക്കുന്ന യു.ഡി.എഫ് സംവിധാനം പാര്‍ട്ടിയുടെ നാശത്തിന് വഴിയൊരുക്കുമെന്നാണ് ഭൂരിഭാഗം അണികളുടെ അഭിപ്രായം. ഒരു വര്‍ഷം മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും വെവ്വേറെയാണ് എടപ്പറ്റയില്‍ മത്സരിച്ചത്. വാശിയേറിയ ത്രികോണ മത്സരത്തിനൊടുവില്‍ ആറ് സീറ്റ് കോണ്‍ഗ്രസിനും അഞ്ച് സീറ്റ് സി.പി.എമ്മിനും നാല് സീറ്റ് ലീഗിനും ലഭിച്ചു. തുടര്‍ന്ന് സി.പി.എമ്മും ലീഗും ധാരണയിലത്തെി കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സി.പി.എമ്മിലെ എന്‍.പി. തനൂജ പ്രസിഡന്‍റും മുസ്ലിം ലീഗിലെ കെ. മുഹമ്മദ് റാഫി വൈസ് പ്രസിഡന്‍റുമായാണ് ഭരണം മുന്നോട്ട് പോകുന്നത്. സി.പി.എം ലീഗ് ബന്ധം ഒഴിവാക്കി പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം പുന$സ്ഥാപിക്കണമെന്ന കോണ്‍ഗ്രസിന്‍െറ ആവശ്യത്തെ ലീഗ് ജില്ലാ മണ്ഡലം നേതൃത്വം പിന്തുണക്കുന്നതിലാണ് അണികള്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമായിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യുന്നതിന് നാല് മാസം മുമ്പ് മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് വര്‍ക്കിങ് കമ്മിറ്റി പാണ്ടിക്കാട് ടി.ബി.യില്‍ വിളിച്ച് ചേര്‍ത്തിരുന്നു. അറുപതംഗ കമ്മിറ്റിയില്‍ മൂന്ന് പേരൊഴികെ എല്ലാവരും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്തതോടെ യോഗം അലങ്കോലമായി പിരിയുകയായിരുന്നു. കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ സി.പി.എം ലീഗ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാനുള്ള നീക്കമാണ് ഇപ്പോള്‍ വിഷയം വീണ്ടും സജീവമാക്കിയത്. കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കണമെന്ന് ഒരാഴ്ച മുമ്പ് ജില്ലാ ജനറല്‍ സെക്രട്ടറി പഞ്ചായത്തിലെ ലീഗ് അംഗങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്തിലെ മഹാ ഭൂരിഭാഗം നേതാക്കളും അണികളും ഇത് അംഗീകരിക്കാന്‍ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പഞ്ചായത്ത് നേതൃത്വം ഒറ്റക്കെട്ടായി ലീഗ് ജില്ല പ്രസിഡന്‍റിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പഞ്ചായത്ത് തലത്തില്‍ ലീഗിനും കോണ്‍ഗ്രസിനും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമാവുന്ന തരത്തിലുള്ള ധാരണകള്‍ ഉണ്ടാക്കിയെടുക്കാതെ യു.ഡി.എഫ് പുന$സ്ഥാപിക്കുന്നതില്‍ അര്‍ഥമില്ളെന്നാണ് പഞ്ചായത്ത് ലീഗ് നേതൃത്വത്തിന്‍െറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.