കാലിക്കറ്റിലെ ആദ്യ ദേശീയ മീറ്റില്‍ തെളിഞ്ഞത് സംഘാടന മികവ്

തേഞ്ഞിപ്പലം: ജില്ലയിലെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലും ആദ്യമായി അരങ്ങേറിയ ദേശീയ മീറ്റ് സംഘാടന മികവിന്‍െറ കരുത്തില്‍ അവസാനദിനത്തിലേക്ക്. നിരവധി കായിക താരങ്ങളെ വാര്‍ത്തെടുത്ത കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദേശീയ മീറ്റിന് വേദിയാകുന്നത്. സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മിച്ച സിന്തറ്റിക് ട്രാക്കിലാണ് സംസ്ഥാനം ആദ്യമായി ആതിഥേയത്വം വഹിച്ച ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ് നടക്കുന്നത്. 357 ആണ്‍കുട്ടികളും 239 പെണ്‍കുട്ടികളും ഇവിടെ വിവിധ ഇനങ്ങളിലായി ട്രാക്കിലിറങ്ങി. ചാമ്പ്യന്‍ഷിപ് അവസാനദിനത്തിലേക്ക് കടക്കുമ്പോള്‍ കാര്യമായ പരാതികളൊന്നും ഉയര്‍ന്നിട്ടില്ളെന്നതാണ് നേട്ടം. സിന്തറ്റിക് ട്രാക്കിനെ സംബന്ധിച്ചും മികച്ച അഭിപ്രായമാണ് ദേശീയ തലത്തിലുള്ള പ്രമുഖര്‍ പങ്കുവെച്ചത്. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ് കാലിക്കറ്റില്‍ സംഘടിപ്പിക്കുന്നത് ജില്ലാ അത്ലറ്റിക് അസോസിയേഷനാണ്. ചാമ്പ്യന്‍ഷിപ്പിന്‍െറ ടെക്നിക്കല്‍ ഒഫിഷ്യല്‍സെല്ലാം ദേശീയ തലത്തിലുള്ളവരാണ്. ഇവരെ സഹായിക്കാനായി കാലിക്കറ്റ് സര്‍വകലാശാലയിലെയും കോഴിക്കോട് ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലെയും ബി.പി.എഡ് വിദ്യാര്‍ഥികളും രംഗത്തുണ്ട്. 16 ലക്ഷം രൂപയാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ ചെലവ്. ദേശീയ മീറ്റിന് വേദിയൊരുക്കുക എന്നത് വെല്ലുവിളിയായിരുന്നെങ്കിലും ചാമ്പ്യന്‍ഷിപ് വിജയകരമായിരുന്നുവെന്ന് കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം മേധാവിയും ജില്ലാ അത്ലറ്റിക് അസോ. പ്രസിഡന്‍റുമായ ഡോ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.