കാളികാവ് ഗ്രാമപഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ ലീഗും കോണ്‍ഗ്രസും ധാരണ

കാളികാവ്: വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവ് ഗ്രാമപഞ്ചായത്തില്‍ ഭരണമാറ്റത്തിന് യു.ഡി.എഫ് നീക്കമാരംഭിച്ചു. ലീഗും കോണ്‍ഗ്രസും ഭിന്നിച്ച് മത്സരിക്കുകയും തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫിലെ ഭിന്നത മുതലെടുത്ത് സി.പി.എം ഭരണം കൈയാളുകയും ചെയ്ത കാളികാവ് അടക്കമുള്ള പഞ്ചായത്തുകളിലാണ് ഭരണമാറ്റത്തിന് കളമൊരുങ്ങുന്നത്. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ ഇടതു ഭരണത്തിനു മാറ്റമുണ്ടാക്കാനാണ് യു.ഡി.എഫ് നീക്കം. ഇതില്‍ കാളികാവ് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് സി.പി.എം ഭരണത്തിനെതിരേ ആദ്യ അവിശ്വാസം അവതരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വണ്ടൂര്‍ എം.എല്‍.എയും മന്ത്രിയുമായിരുന്ന എ.പി. അനില്‍കുമാറിന്‍െറയും ഏറനാട് എം.എല്‍.എ പി.കെ. ബഷീറിന്‍െറയും നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ യു.ഡി.എഫിലെ പടലപിണക്കങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരം കണ്ടിരുന്നു. കാളികാവില്‍ ഭരണമാറ്റത്തിന് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യോജിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. കാളികാവ് ഗ്രാമപഞ്ചായത്തില്‍ ലീഗും സി.പി.എമ്മും തമ്മില്‍ ധാരണ ഉണ്ടായിരുന്നിട്ടും ഒറ്റക്ക് മത്സരിച്ചു നേടിയ വൈസ് പ്രസിഡന്‍റു സ്ഥാനം കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ നേരത്തേ രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു. കാളികാവില്‍ എട്ട് അംഗങ്ങള്‍ മാത്രമുള്ള സി.പി.എമ്മിലെ എന്‍. സെയ്താലി പ്രസിഡന്‍റും സി. കൗലത്ത് വൈസ് പ്രസിഡന്‍റുമാണ്. ആറ് അംഗങ്ങളുള്ള കോണ്‍ഗ്രസും അഞ്ച് അംഗങ്ങളുള്ള ലീഗും ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരുന്നതോടെ ഭരണമാറ്റത്തിനു കാളികാവില്‍ തുടക്കമാകും. എന്നാല്‍ ശേഷിക്കുന്ന നാലര വര്‍ഷത്തില്‍ ആദ്യപകുതി പ്രസിഡന്‍റ് സ്ഥാനം ആര്‍ക്കെന്നതാവും പ്രശ്നം. ലീഗില്‍ നിന്നാണെങ്കില്‍ വി.പി.എ. നാസറും കോണ്‍ഗ്രസിനാണെങ്കില്‍ കെ. നജീബ് ബാബുവുമായിരിക്കും പ്രസിഡന്‍റാവാന്‍ സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.