കൊണ്ടോട്ടി: നിയോജക മണ്ഡലത്തിലെ ലീഗ്-കോണ്‍ഗ്രസ് പ്രശ്നം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്‍െറ വിവിധ പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും ലീഗ്-കോണ്‍ഗ്രസ് ഭിന്നത നിലനിന്നിരുന്നു. കൊണ്ടോട്ടി നഗരസഭ യു.ഡി.എഫിന് നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് ഭൂരിപക്ഷം വര്‍ധിപ്പിച്ചത് കൊണ്ടോട്ടി നഗരസഭയാണ്. കൊണ്ടോട്ടി നഗരസഭ, ചീക്കോട്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലായി യു.ഡി.എഫിന് 10,519 വോട്ടിന്‍െറ ലീഡാണ് ലഭിച്ചത്. വാഴയൂര്‍, ചെറുകാവ്, പുളിക്കല്‍ എന്നിവയാണ് ഇത്തവണ എല്‍.ഡി.എഫിന് കൂടുതല്‍ വോട്ട് ലഭിച്ച പഞ്ചായത്തുകള്‍. ഇതില്‍ വാഴയൂര്‍ നിലവില്‍ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് കൂടിയാണ്. പുളിക്കലിലും വാഴയൂരിലും ചെറുകാവിലും ലീഡ് ഉയര്‍ത്താനും എല്‍.ഡി.എഫിന് സാധിച്ചു. പുളിക്കലിലും ചെറുകാവിലും ഇടത് സ്ഥാനാര്‍ഥിയുടെ വ്യക്തി ബന്ധങ്ങളാണ് വോട്ടുയര്‍ത്തിയത്. വാഴയൂരില്‍ എല്‍.ഡി.എഫിന് 8516ഉം യു.ഡി.എഫിന് 5870ഉം ചെറുകാവില്‍ എല്‍.ഡി.എഫിന് 8538ഉം യു.ഡി.എഫിന് 7655ഉം പുളിക്കലില്‍ എല്‍.ഡി.എഫിന് 10583ഉം യു.ഡി.എഫിന് 10780 വോട്ടുകളുമാണ് ലഭിച്ചത്. അതേസമയം, വാഴയൂര്‍, ചെറുകാവ് പഞ്ചായത്തുകളില്‍ ബി.ജെ.പിയുടെ വോട്ട് വര്‍ധിച്ചത് ഇടതിന് തിരിച്ചടിയായി. ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്നം നിലനിന്നിരുന്ന വാഴക്കാടും യു.ഡി.എഫിന് അനുകൂലമാണ്. ഇവിടെ യു.ഡി.എഫിന് 10414ഉം എല്‍.ഡി.എഫിന് 7075 വോട്ടുമാണ് കിട്ടിയത്. ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫിന് 17965ഉം എല്‍.ഡി.എഫിന് 11910ഉം വോട്ടും കൊണ്ടോട്ടി നഗരസഭയില്‍ യു.ഡി.എഫിന് 16548ഉം എല്‍.ഡി.എഫിന് 12,084 വോട്ടും കിട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 30,203 പുതിയ വോട്ടര്‍മാര്‍ ഇത്തവണയുണ്ടായിരുന്നു. യു.ഡി.എഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 1670 വോട്ടും ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 3,822 വോട്ടുമാണ് ഇത്തവണ കൂടിയത്. എല്‍.ഡി.എഫിന് ലോക്സഭയേക്കാള്‍ 24,885 വോട്ടും നിയമസഭയേക്കാള്‍ 19,165 വോട്ടുമാണ് അധികം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.