തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇന്‍റര്‍സോണ്‍ കലോത്സവം സമാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ 111 പോയന്‍റുമായി കോഴിക്കോട് ദേവഗിരി കോളജ് മുന്നില്‍ നില്‍ക്കുന്നു. 104 പോയന്‍റുമായി ഫാറൂഖ് കോളജ് ഒപ്പത്തിനൊപ്പമുണ്ട്. 61 പോയന്‍റുമായി പാലക്കാട് വിക്ടോറിയ കോളജാണ് മൂന്നാമത്. നാലുവേദികളിലും കടുത്ത മത്സരമാണ് ശനിയാഴ്ചയും അരങ്ങേറിയത്. എന്നാല്‍, ആര്‍പ്പുവിളികളോ മറ്റ് ആരവങ്ങളോ ഒന്നുമുണ്ടായില്ല. മത്സരാര്‍ഥികള്‍ക്കൊപ്പം കോളജുകളില്‍നിന്ന് കാണികളായി ആരുമത്തൊത്തതാണ് പങ്കാളിത്തം കുറയാന്‍ ഇടയാക്കിയത്. വിവിധ ഡിഗ്രി പരീക്ഷയും നടക്കുന്ന വേളയാണ്. മുഖ്യവേദിയില്‍ ഭരതനാട്യം, ക്ളാസിക്കല്‍ ഡാന്‍സ്, വെസ്റ്റേണ്‍ മ്യൂസിക്, നാടോടിസംഗീതം, മാപ്പിളപ്പാട്ട് ഗ്രൂപ് എന്നീ ഇനങ്ങളാണ് നടന്നത്. വേദി രണ്ടില്‍ സംഘഗാനം, തിരുവാതിരക്കളി, നാടോടിനൃത്തം (ആണ്‍, പെണ്‍), മൈം എന്നിവയും അരങ്ങേറി. നാലാം ദിവസം വരെ അപ്പീലുകളൊന്നും ലഭിച്ചിട്ടില്ളെന്നതാണ് മേളയുടെ സവിശേഷത. അപ്പീലിന് 1000 രൂപയാണ് ഫീസ്. കഴിഞ്ഞ തവണ സ്റ്റേജിതര മത്സരങ്ങളുടെ ഫലപ്രഖ്യാപന ശേഷം മുതല്‍ അപ്പീല്‍ പ്രവാഹമായിരുന്നു. ഏപ്രില്‍ 27നാണ് അഞ്ചുനാള്‍ നീളുന്ന ഇന്‍റര്‍സോണ്‍ മേള തുടങ്ങിയത്. ഞായറാഴ്ച വേദി ഒന്നില്‍ നാടോടിനൃത്തം (ഗ്രൂപ്) (ആണ്‍, പെണ്‍), വട്ടപ്പാട്ട്, ദഫ്മുട്ട്, ഒപ്പന, ഗാനമേള എന്നിവയും വേദി രണ്ടില്‍ മിമിക്രി, മോണോആക്ട്, വെസ്റ്റേണ്‍ സോളോ, തുകല്‍ വാദ്യങ്ങള്‍, ട്രിപ്പിള്‍ ഡ്രം, ജാസ്, തന്ത്രിവാദ്യങ്ങള്‍ എന്നിവയും വേദി മൂന്നില്‍ ഇംഗ്ളീഷ് നാടകവും വേദി നാലില്‍ കഥാപ്രസംഗവും അരങ്ങേറും. രാത്രി 11ഓടെ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി ട്രോഫി സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.