പെരുവമ്പാടം കോളനിയില്‍ വീടുകളുടെ നിര്‍മാണം എങ്ങുമത്തെിയില്ല

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം പട്ടിക വര്‍ഗ കോളനിയിലെ നിര്‍ദിഷ്ട ഹാംലെറ്റ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തായാകാത്തതിനെ തുടര്‍ന്ന് ആദിവാസികള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫിസറെ ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് ബുധനാഴ്ച രാവിലെ 11ഓടെ ഉപരോധസമരം നടത്തിയത്. 2013-14 വര്‍ഷത്തിലാണ് കോളനിയില്‍ പദ്ധതി നടപ്പാക്കാന്‍ ഒരു കോടി രൂപ ഫണ്ട് അനുവദിച്ചത്. 64 കുടുംബങ്ങളുള്ള കോളനിയില്‍ 30 കുടുംബങ്ങള്‍ക്ക് പുതിയ വീട് നിര്‍മിക്കാനായിരുന്നു തീരുമാനം. ജില്ലാ നിര്‍മിതി കേന്ദ്രം എന്‍ജിനീയര്‍മാര്‍ തയാറാക്കിയ എസ്റ്റിമേറ്റില്‍ ഒരു വീടിന് 350 സ്ക്വയര്‍ ഫീറ്റാണ് കാണിച്ചിരുന്നത്. പഞ്ചായത്ത് വീട് നിര്‍മാണ ചട്ടപ്രകാരം ഒരു വീടിന് 660 സ്ക്വയര്‍ ഫീറ്റ് വരെയാകാമെന്നും അത്തരം വീടുകളാണ് തങ്ങള്‍ക്ക് വേണ്ടതെന്നും കോളനിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുകാരണം പദ്ധതി അനന്തമായി നീട്ടിക്കൊണ്ടുപോയി. കോളനിവാസികള്‍ ഐ.ടി.ഡി.പി ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതോടെ വീടുകളുടെ എണ്ണത്തില്‍ കുറവ് വരുത്തി വിസ്തൃതി 420 സ്ക്വയര്‍ ഫീറ്റാക്കി ഉയര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. 20 വീടുകള്‍ നിര്‍മിക്കാനായിരുന്നു പുതിയ തീരുമാനം. എന്നാല്‍, ഒന്നരവര്‍ഷം കഴിഞ്ഞിട്ടും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. 4,31,308 രൂപയാണ് ഒരു വീടിന് ചെലവ് കാണുന്നത്. 20 വീടുകളില്‍ 16 വീടുകളുടെ മേല്‍ക്കൂര വാര്‍പ്പും മൂന്ന് വീടുകളുടെ ഭിത്തിയും ഒരു വീടിന്‍െറ തറപ്പണിയും മാത്രമാണ് കഴിഞ്ഞത്. വീട് നിര്‍മിക്കാനായി നിലവിലെ കൂരകള്‍ പൊളിച്ചുമാറ്റിയതിനാല്‍ ഇവര്‍ക്ക് തലചായ്ക്കാനിടമില്ലാതായി. നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. 65 ലക്ഷം രൂപയാണ് ഇതുവരെ ലഭിച്ചതെന്നും ബാക്കി തുക അനുവദിച്ച് കിട്ടാത്തതിനാലാണ് നിര്‍മാണം വൈകുന്നതെന്നും നിര്‍മിതി പ്രോജക്ട് മാനേജര്‍ കെ.ആര്‍. ബീന ‘മാധ്യമ’ത്തോട് പറഞ്ഞു. കലക്ടറുമായി കൂടിയാലോചന നടത്തി വീട് നിര്‍മാണം എത്രയും പെട്ടന്ന് പുനരാരംഭിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും ഒരാഴ്ചത്തെ സമയം അനുവദിക്കണമെന്നുമുള്ള ഐ.ടി.ഡി.പി ഓഫിസര്‍ കൃഷ്ണന്‍െറ അഭ്യര്‍ഥന മാനിച്ചാണ് സമരം അവസാനിപ്പിച്ചത്. വീടുകളുടെ പ്രവൃത്തി ഉടന്‍ തുടങ്ങിയില്ളെങ്കില്‍ ഏപ്രില്‍ നാലിന് ഐ.ടി.ഡി.പി ഓഫിസിന് മുന്നില്‍ നിരാഹാരസമരം നടത്തുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ആദിവാസികള്‍ മടങ്ങിയത്. ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ഉസ്മാനും സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.