യാത്രാക്ളേശത്തിനിടയാക്കുമെന്ന് ആശങ്ക

കുറ്റിപ്പുറം: പുതിയ ബസ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കം ജില്ലയുടെ പല മേഖലകളിലും യാത്രാക്ളേശത്തിനിടയാക്കുമെന്ന് ആശങ്ക. പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്ന ആര്‍.ടി.ഒ യോഗങ്ങള്‍ അലങ്കോലപ്പെടുത്തുന്നതടക്കമുള്ള നടപടികളിലൂടെ സ്വകാര്യ ബസുടമകളാണ് പെര്‍മിറ്റുകള്‍ തടയാന്‍ രംഗത്തുള്ളത്. നിലവില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് പലയിടത്തും സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നത്. ട്രെയിന്‍ സൗകര്യവും മറ്റും കുറവുള്ള മേഖലകളില്‍ ഒരുപറ്റം ബസുടമകള്‍ പെര്‍മിറ്റ് കുത്തക കൈയടക്കി വെച്ചിരിക്കുകയാണ്. 20 മിനിറ്റ് കഴിഞ്ഞിട്ടുപോലും പുതിയ ബസിന് പെര്‍മിറ്റ് അനുവദിക്കാന്‍ ഉടമകള്‍ അനുകൂലമല്ല. ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ബസ് പെര്‍മിറ്റുകള്‍ക്ക് കാല്‍കോടിക്ക് മുകളിലാണ് വില. തിരൂര്‍-മഞ്ചേരി റൂട്ടില്‍ പെര്‍മിറ്റ് ലഭിക്കാന്‍ 20 മുതല്‍ 25 ലക്ഷം വരെ നല്‍കണം. തിരക്കേറിയ ഈ റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നത്. യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന മഞ്ചേരി-പരപ്പനങ്ങാടി, മഞ്ചേരി-പെരിന്തല്‍മണ്ണ തുടങ്ങിയ റൂട്ടുകളിലും പെര്‍മിറ്റിന് 20 ലക്ഷം രൂപ വരെ വിലയുണ്ട്. പെര്‍മിറ്റിന് വില കുറവുള്ളത് തിരൂര്‍-കുറ്റിപ്പുറം റൂട്ടിലാണ്. ട്രെയിന്‍ സൗകര്യമുള്ള കുറ്റിപ്പുറം, തിരൂര്‍, താനൂര്‍ മേഖലകളില്‍ മൂന്ന് മിനിറ്റ് മുതല്‍ അഞ്ച് മിനിറ്റ് വരെ സമയത്തിനുള്ളില്‍ ബസ് സര്‍വിസുള്ളപ്പോള്‍ ജില്ലയുടെ പല ഭാഗങ്ങളിലും അരമണിക്കൂറിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണ്. 48 സീറ്റുള്ള സ്വകാര്യ ബസില്‍ 16 പേരെ മാത്രമെ അധികമായി കയറ്റാന്‍ നിയമം അനുവദിക്കുന്നുള്ളൂ. എന്നാല്‍, പല ബസുകളും നൂറില്‍ കൂടുതല്‍ യാത്രക്കാരുമായാണ് ചീറിപ്പായുന്നത്. 2011ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 36 ലക്ഷത്തോളം ജനങ്ങളാണുള്ളത്. ഇവര്‍ക്കായി ഇതര ജില്ലാ സര്‍വിസുള്‍പ്പെടെ 2000 ബസുകളാണ് ജില്ലയില്‍ സര്‍വിസ് നടത്തുന്നത്. 1989 ലെ മോട്ടോര്‍ വാഹനവകുപ്പ് ചട്ടപ്രകാരം യാത്രാക്ളേശമനുഭവിക്കുന്ന റൂട്ടില്‍ സ്വകാര്യ ബസ് പെര്‍മിറ്റിനപേക്ഷിച്ചാല്‍ നല്‍കണം. എന്നാല്‍, പെര്‍മിറ്റ് അനുവദിക്കുന്ന യോഗങ്ങള്‍ സ്വകാര്യ ബസ് ഉടമകള്‍ അലങ്കോലപ്പെടുത്തുന്നതിനാല്‍ പെര്‍മിറ്റ് അനുവദിക്കാനാകുന്നില്ല. തുടര്‍ന്ന് സംസ്ഥാനത്താദ്യമായി പെര്‍മിറ്റ് അനുവദിക്കുന്ന യോഗങ്ങള്‍ കാമറ വഴി റെക്കോഡ് ചെയ്യുന്ന നടപടി ജില്ലയില്‍ ആരംഭിക്കുകയാണ്. റൂട്ടുകള്‍ കുറഞ്ഞ വളാഞ്ചേരി-കാര്‍ത്തല-ചുങ്കം, വളാഞ്ചേരി-കാരമ്പത്തൂര്‍, കോട്ടക്കല്‍-കോട്ടൂര്‍-കാടാമ്പുഴ തുടങ്ങിയ മേഖലകളിലേക്ക് പുതുതായി റൂട്ടുകള്‍ അനുവദിച്ചതിനെതിരെ പോലും സ്വകാര്യ ബസ് ഉടമകള്‍ രംഗത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.