മഞ്ചേരി: ഓരോ ജില്ലയിലും ഒരു സിവില്‍ കോടതിയും ഒരു ക്രിമിനല്‍ കോടതിയും മാതൃകാ കോടതികളാക്കാന്‍ സംസ്ഥാനത്ത് ഒരുക്കം തുടങ്ങി. മലപ്പുറത്ത് മഞ്ചേരിയിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും നിലമ്പൂരിലെ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുമാണ് മാതൃകാ കോടതികളാക്കുന്നത്. കോടതി ഹാളില്‍ സ്ക്രീന്‍ സ്ഥാപിച്ച് അതാത് ദിവസം വിചാരണക്കെടുക്കുന്ന കേസുകളുടെ വിവരം പ്രദര്‍ശിപ്പിക്കും. പ്രതികള്‍ക്ക് പുറത്ത് കസേരയൊരുക്കും. സാക്ഷികള്‍ക്ക് വിചാരണാ ഹാളിന് സമീപം വിശ്രമമുറിയും. നിലവില്‍ സാക്ഷികളും പ്രതികളും ഒരേസ്ഥലത്ത് കൂടിക്കലര്‍ന്ന് നില്‍ക്കേണ്ട അവസ്ഥയാണ്. ഇനി സാക്ഷികള്‍ക്ക് പ്രത്യേക മുറിയും ഇരിപ്പിടങ്ങളുമാണ്. ബെഞ്ച് ക്ളര്‍ക്ക് മൈക്കില്‍ പേരു വിളിക്കുമ്പോള്‍ ഹാളില്‍ പോയാല്‍ മതി. കോടതി വരാന്തയില്‍ ടച്ച് സ്ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കേസ് നമ്പര്‍ അടിച്ചാല്‍ കേസ് ഏത് കോടതിയിലാണെന്നും ഇപ്പോഴത്തെ നടപടിക്രമങ്ങള്‍ എന്താണെന്നും അടുത്ത സിറ്റിങ് എന്നാണെന്നും അടക്കം പൂര്‍ണ വിവരങ്ങള്‍ അറിയാം. വിധി പറഞ്ഞ ശേഷമാണെങ്കില്‍ അക്കാര്യങ്ങളും അറിയാം. കേസുകളുടെ തുടര്‍സ്ഥിതി അറിയാന്‍ അഭിഭാഷകരുടെ ക്ളര്‍ക്കുമാര്‍ കോടതികള്‍ കയറി ഇറങ്ങുന്ന സ്ഥിതി ഇതോടെ നിന്നു. പുതിയ മാറ്റത്തിനനുസരിച്ച് ആവശ്യമായ ഫര്‍ണിച്ചറും ഉപകരണങ്ങളും ഒരുക്കിയതായി കോര്‍ട് മാനേജര്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.