മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ഥി മരിക്കാനിടയാക്കിയത് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിലെ വീഴ്ച. ഈ വര്‍ഷം ജില്ലയില്‍ മൂന്നിടങ്ങളിലായി മൂന്ന് പേര്‍ക്ക് രോഗം കണ്ടത്തെിയിട്ടുണ്ട്. ഇതില്‍ താനൂര്‍ സ്വദേശിയാണ് ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. 10ാം ക്ളാസ് വിദ്യാര്‍ഥിയായിരുന്ന ഈ കുട്ടിക്ക് ഒരു പ്രതിരോധ കുത്തിവെപ്പും നല്‍കിയിരുന്നില്ല. ചീക്കോട്, പള്ളിക്കല്‍ സ്വദേശികളായ രണ്ട് കുട്ടികളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ രണ്ടുപേര്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചിരുന്നു. ജില്ലയില്‍ രണ്ട് ലക്ഷത്തോളം കുട്ടികള്‍ പൂര്‍ണമായോ ഭാഗികമായോ കുത്തിവെപ്പ് എടുത്തിട്ടില്ളെന്നാണ് ആരോഗ്യവകുപ്പ് കണക്ക്. പ്രതിരോധ കുത്തിവെപ്പെടുക്കുന്നതില്‍ രക്ഷിതാക്കള്‍ സ്വീകരിക്കുന്ന നിസ്സഹകരണമാണ് രോഗം വരാന്‍ കാരണം. കഴിഞ്ഞവര്‍ഷം രണ്ട് കുട്ടികളുടെ മരണത്തിന് പിറകെ ജില്ലാ പഞ്ചായത്തിന്‍െറയും ആരോഗ്യവകുപ്പിന്‍െറയും നേതൃത്വത്തില്‍ ‘ടീം’ (ടോട്ടല്‍ ഇമ്യൂണൈസേഷന്‍ മലപ്പുറം) എന്ന പേരില്‍ ഒക്ടോബറില്‍ പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. ഏഴിനും 16നും ഇടയില്‍ പ്രായമുള്ള കുത്തിവെപ്പെടുക്കാത്ത 1.72 ലക്ഷം പേരെ ലക്ഷ്യം വെച്ചായിരുന്നു പദ്ധതി. എന്നാല്‍, ഇരുപതിനായിരത്തില്‍പരം പേര്‍ക്കാണ് ടി.ഡി വാക്സിന്‍ നല്‍കാനായത്. ജില്ലാ ഭരണകൂടത്തിന്‍െറയും ചൈല്‍ഡ് ലൈനിന്‍െറയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആരംഭിച്ച ‘മുക്തി’ പദ്ധതി ജില്ലയില്‍ തുടരുകയാണ്. എങ്കിലും നിരവധി പേര്‍ പദ്ധതിയോട് വിയോജിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയ നിര്‍ദേശപ്രകാരം ആരംഭിച്ച ‘ഇന്ദ്രധനുസ്സ്’ പ്രകാരം ജില്ലയിലെ രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തിരുന്നു. ഇതിനുശേഷവും രണ്ടായിരത്തില്‍ പരം കുട്ടികള്‍ ജില്ലയില്‍ കുത്തിവെപ്പെടുക്കാത്തതായി ഉണ്ടെന്നാണ് കണ്ടത്തെല്‍. വായുവിലൂടെ പകരുന്ന ഡിഫ്തീരിയ ബാക്ടീരിയ പ്രതിരോധ കുത്തിവെപ്പെടുക്കാത്തവരെ എളുപ്പത്തില്‍ കീഴടക്കും. തൊണ്ടയില്‍ കടുത്ത വേദനയും ആഹാരവും വെള്ളവും ഇറക്കാന്‍ പ്രയാസവും നേരിടും. അണുബാധ ഹൃദയത്തിന്‍െറ പ്രവര്‍ത്തനം താളംതെറ്റിച്ച് മരണത്തിലേക്ക് നയിക്കും. അതേസമയം, രോഗം കണ്ടത്തെിയ കുട്ടികളുമായി അടുത്ത് ഇടപഴകിയവര്‍ക്കും പഠിക്കുന്ന സ്ഥാപനങ്ങളിലും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ബോധവത്കരണത്തിനൊപ്പം കുത്തിവെപ്പും ആന്‍റിബയോട്ടിക്സും നല്‍കി. രോഗബാധിതരായ കുട്ടികളുടെ വീടിന് പരിസരത്ത് സര്‍വേയും പൂര്‍ത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.