നിലമ്പൂര്‍ ബൈപാസ്: രണ്ട് മാസത്തിനകം നഷ്ടപരിഹാരം –കലക്ടര്‍

നിലമ്പൂര്‍: നിര്‍ദിഷ്ട നിലമ്പൂര്‍ ബൈപാസിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 60 ദിവസത്തിനകം പണം കൈമാറുമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ്. വ്യാഴാഴ്ച കലക്ടറേറ്റില്‍ ഭൂവുടമകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് കലക്ടര്‍ എസ്. വെങ്കടേസപതി നടപടികള്‍ വേഗത്തിലാക്കി പണം കൈമാറാമെന്ന് ഉറപ്പ് നല്‍കിയത്. ബൈപാസ് ആദ്യ ഘട്ടത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് ഫെബ്രുവരിയില്‍ പൊതുമരാമത്ത് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച അഞ്ച് മണിക്കൂറോളം ഭൂവുടമകള്‍ നിലമ്പൂരിലെ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫിസ് ഉപരോധിച്ചിരുന്നു. സമരത്തെ തുടര്‍ന്ന് പി.വി. അന്‍വര്‍ എം.എല്‍.എ ഇടപെട്ട് കലക്ടറുമായി ഫോണില്‍ സംസാരിച്ചാണ് വ്യാഴാഴ്ച കലക്ടറേറ്റില്‍ ചര്‍ച്ചക്ക് വഴിയൊരുക്കിയത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് കലക്ടര്‍ ഭൂവുടമകള്‍ക്ക് ഉറപ്പ് നല്‍കിയത്. ഭൂമിക്ക് വില നിര്‍ണയിച്ചതിലെ സാങ്കേതിക പ്രശ്നം ഒഴിവാക്കി വില പുനര്‍നിര്‍ണയം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കി 30 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വിലനിര്‍ണയം പൂര്‍ത്തീകരിച്ച ഫയല്‍ ഉടന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് നല്‍കും. ഫയല്‍ ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തീകരിച്ച് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരതുക വിതരണം ചെയ്യാനുള്ള നടപടിയെടുക്കുമെന്ന് ലാന്‍ഡ് കമീഷണര്‍ എം.എല്‍.എക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉമ്മഴി വേണു, ഇഫ്തിഖാറുദ്ദീന്‍, പി. ശങ്കരന്‍ എന്നിവരും എം.എല്‍.എയുടെ പ്രതിനിധി എന്‍. വേലുക്കുട്ടിയും കലക്ടറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.