ജീവനക്കാരെ നിയമിച്ചാല്‍ മാതൃശിശു വാര്‍ഡ് പുതിയ കെട്ടിടത്തിലാക്കുമെന്ന്

പെരിന്തല്‍മണ്ണ: പുതുതായി ജീവനക്കാരെ നിയമിക്കുന്ന മുറക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ മാതൃശിശു വാര്‍ഡ് പുതിയ കെട്ടിടത്തിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. തസ്തിക സൃഷ്ടിച്ച് പി.എസ്.സി വഴി നിയമനം നടത്തുന്നതിന് കാലതാമസമുണ്ടാവുമെന്നതിനാല്‍ ദിവസ വേതനാടിസ്ഥാനത്തിലോ കരാര്‍ അടിസ്ഥാനത്തിലോ ജീവനക്കാരെ നിയമിച്ച് പുതിയ കെട്ടിടത്തില്‍ കിടത്തി ചികിത്സ തുടങ്ങണമെന്ന് മലപ്പുറത്ത് എത്തിയ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ കണ്ട് ജില്ലാ പഞ്ചായത്തധികൃതര്‍ ആവശ്യപ്പെട്ടു. അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മുറക്ക് സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റും. പുതിയ കെട്ടിടം പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് 18 സ്റ്റാഫ് നഴ്സ്, 21 ഗ്രേഡ് രണ്ട് , നാല് നഴ്സിങ് അസിസ്റ്റന്‍റ്, രണ്ട് പി.ടി എസ്, മൂന്ന് ഫാര്‍മസിസ്റ്റ്, രണ്ട് ലാബ് ടെക്നീഷ്യന്‍ എന്നിവരെ നിയമിക്കണം. നിലവിലുള്ള കോമ്പൗണ്ടിന് പുറത്തായതിനാല്‍ ഇത്രയും സ്റ്റാഫില്ലാതെ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് പ്രവര്‍ത്തിപ്പിക്കാനാവില്ളെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നന്ത്. അഞ്ച് കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനം യു.ഡി.എഫ് സര്‍ക്കാരിന്‍െറ അവസാന കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചതാണ്. തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് 1.25 കോടി അനുവദിക്കുകയും ഗവ. സ്ഥാപനമായ കേരള മെഡിക്കല്‍ സര്‍വിസസ് സൊസൈറ്റി ലിമിറ്റഡില്‍ തുക കൈമാറി ഉപകരണങ്ങള്‍ നല്‍കുതിനും നിര്‍ദേശിച്ചിരുന്നു. ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇതിനകം ലഭ്യമായിട്ടുണ്ട്. നിലവിലുള്ള പഴയ കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് വാര്‍ഡുകള്‍ മാറ്റുന്നത് സംബന്ധിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കാനുള്ള അനുമതിക്കായി ആരോഗ്യമന്ത്രിയെ കാണുന്നതിന് ജില്ലാ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സക്കീന പുല്‍പ്പാടന്‍, വികസന സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ക്ഷേമ സമിതി ചെയര്‍മാന്‍ കെ.പി ഹാജറുമ്മ ടീച്ചര്‍, അംഗം സലീം കുരുവമ്പലം, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജി, ആര്‍.എം.ഒ ഡോ. പി. രാജു, ലേ സെക്രട്ടറി പി. വിനയകുമാര്‍, കുറ്റീരി മാനുപ്പ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ്, അസി. എക്സി. എന്‍ജിനീയര്‍മാരായ പി. അബ്ദുല്‍ അസീസ്, എന്‍. സുല്‍ഫിക്കര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.