ഇനി വേണ്ട, പകല്‍ക്കൊള്ള

കോട്ടക്കല്‍: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ പകല്‍ക്കൊള്ളക്കെതിരെ തുടങ്ങിയ പരിശോധനയില്‍ ഇതുവരെ പിടിയിലായത് 25ഓളം ബസുകള്‍. ഒന്നര ലക്ഷത്തിലധികം രൂപ പിഴയീടാക്കാനുള്ള വിവിധ കേസുകളാണ് ബസുടമകള്‍ക്കെതിരെ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. പത്തോളം ബസുകളാണ് കൂടുതല്‍ നിരക്ക് വാങ്ങിയതിന് പിടിയിലായത്. പേന കൊണ്ട് ടിക്കറ്റില്‍ തുക രേഖപ്പെടുത്തിയാണ് മൂന്ന് ബസുകള്‍ അമിത നിരക്ക് ഈടാക്കിയിരുന്നത്. നിയമാനുസൃതമല്ലാതെ ഡോറില്‍ സ്ഥലനാമങ്ങള്‍ രേഖപ്പെടുത്തിയ അഞ്ച് ബസുകള്‍, വ്യാജ സൂപ്പര്‍ഫാസറ്റ്, ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റിക്കര്‍ പതിച്ച ഏഴ് ബസുകള്‍ എന്നിവക്കെതിരെയും നടപടിയെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പുത്തനത്താണിയില്‍നിന്ന് കക്കാട് വരെ യാത്ര ചെയ്ത യുവതിയില്‍നിന്ന് വിവിധ നിരക്കുകള്‍ വാങ്ങിയത് സംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് ജില്ലാ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മിന്നല്‍ പരിശോധന നടത്തി. ഇതിലാണ് ഏഴ് ബസുകള്‍ പിടിയിലായത്. 10,000 രൂപയാണ് അമിത നിരക്ക് വാങ്ങിയതിന് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കുന്നത്. തുടര്‍ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലെ റിപ്പോര്‍ട്ട് ആര്‍.ടി.ഒക്ക് തിങ്കളാഴ്ച കൈമാറും. ശനിയാഴ്ച നടന്ന പരിശോധനയില്‍ മൂന്ന് ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പരിശോധന പല സമയങ്ങളിലായി തുടരാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞദിവസം അമിത നിരക്ക് ഈടാക്കിയ ബസ് നാട്ടുകാരുടെ സഹായത്തോടെ യാത്രക്കാര്‍ തടഞ്ഞിരുന്നു. 10,000 രൂപയാണ് തിരൂര്‍ എം.വി.ഐ ബസിനെതിരെ പിഴയിട്ടത്. കല്‍പകഞ്ചേരി പൊലീസും പിഴയീടാക്കിയിരുന്നു. അതേസമയം, അനധികൃത സ്റ്റീക്കര്‍ പൂര്‍ണമായും ഒഴിവാക്കാത്ത ബസുകള്‍ വരുംദിവസങ്ങളില്‍ തടയുമെന്ന് വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.