മലപ്പുറം: രാജ്യത്തിന്‍െറ ഏറ്റവും വലിയ ശത്രു തീവ്രവാദവും വര്‍ഗീയതയുമാണെന്നും അതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. 67-ാമത് റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി. ഗ്രൗണ്ടില്‍ നടന്ന പരേഡിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാവലിയെ സാക്ഷിയാക്കി മന്ത്രി ദേശീയ പതാക ഉയര്‍ത്തി. എം.എസ്.പി. അസി. കമാന്‍ഡന്‍റ് ഇ.കെ വിശ്വംഭരന്‍ പരേഡിന് നേതൃത്വം നല്‍കി. സായുധ പൊലീസിലെ ഇന്‍സ്പെക്ടര്‍ സി. ജാബിര്‍ സെക്കന്‍ഡ് ഇന്‍-കമാന്‍ഡന്‍റായിരുന്നു. എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, വനിതാ പൊലീസ്, വനം-എക്സൈസ് വകുപ്പുകള്‍, വിവിധ കോളജുകളിലെയും സ്കൂളുകളിലെയും സീനിയര്‍- ജൂനിയര്‍ എന്‍.സി.സി, സ്കൗട്ട്സ്-ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സ് എന്നിവരടങ്ങിയ 35 പ്ളാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. മേയ് 31ന് വിരമിക്കുന്ന എം.എസ്.പി. അസി. കമാന്‍ഡന്‍റ് ഇ.കെ വിശ്വംഭരന് ജില്ലാ ഭരണകൂടത്തിന്‍െറ ഉപഹാരം മന്ത്രി സമ്മാനിച്ചു. പരിപാടിയില്‍ പി. ഉബൈദുല്ല എം.എല്‍.എ, കലക്ടര്‍ ടി. ഭാസ്കരന്‍, ജില്ലാ പൊലീസ് മേധാവി കെ. വിജയന്‍, എം.എസ്.പി കമാന്‍ഡന്‍റ് രാഹുല്‍ ആര്‍. നായര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല, എ.ഡി.എം. കെ. രാധാകൃഷ്ണന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ. മുഹമ്മദ് കുഞ്ഞി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. രാവിലെ ഏഴിന് കലക്ടര്‍ ടി. ഭാസ്കരന്‍ സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രഭാതഭേരി സിവില്‍ സ്റ്റേഷന്‍ മൈതാനത്ത് നിന്നാരംഭിച്ച് എം.എസ്.പി ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാതഭേരി കലക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രഭാതഭേരിയിലും പരേഡിലും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യാതിഥി റോളിങ് ട്രോഫികള്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.