വാഹന പരിശോധനക്കിടെ യുവാവിന് മര്‍ദനം: ന്യൂനപക്ഷ കമീഷന്‍ കേസെടുത്തു

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് വാഹന പരിശോധനക്കിടെ യുവാവിനെ പൊലീസ് മര്‍ദിച്ചതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സ്വമേധയാ കേസെടുത്തു. പൂക്കോട്ടുംപാടം എസ്.ഐയോടും മര്‍ദനത്തിനിരയായ യുവാവിനോടും വിശദീകരണം തേടുമെന്ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ. കെ.പി. മറിയുമ്മ, അഡ്വ. വി.വി. ജോഷി എന്നിവര്‍ അറിയിച്ചു. തൃപ്രങ്ങോട് പഞ്ചായത്തിലെ പെരുനല്ലൂരില്‍ സ്വന്തം സ്ഥലത്ത് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വസ്തു-കൃഷികള്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയില്‍ പൊലീസിന്‍െറ ഭാഗത്ത് വീഴ്ചയുണ്ടായതായി കമീഷന്‍ പറഞ്ഞു. പരാതിക്കാരിക്ക് സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് ജാഗ്രത കാണിക്കണമായിരുന്നുവെന്നും കമീഷന്‍ വ്യക്തമാക്കി. ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച മോട്ടോര്‍പുരയിലെ ഷീറ്റില്‍നിന്ന് അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് അയക്കും. മൂന്നിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ച കേസില്‍ മെഡിക്കല്‍ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ട് കമീഷന് സമര്‍പ്പിച്ചു. ഫാര്‍മസിസ്റ്റ് ഗ്രേഡ്- രണ്ട് തസ്തികയില്‍ ജില്ലയില്‍ ഒഴിവുണ്ടെങ്കില്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കമീഷനെ അറിയിച്ചു. നികുതി സ്വീകരിക്കുന്നില്ളെന്ന് പെരിന്തല്‍മണ്ണ താലൂക്കിലെ പാങ്ങ് സ്വദേശിനി നല്‍കിയ പരാതിയില്‍ നികുതി സ്വീകരിക്കുന്നതിന് നടപടിയെടുക്കാന്‍ ആര്‍.ഡി.ഒക്ക് നിര്‍ദേശം നല്‍കി. ആലിപ്പറമ്പ് പഞ്ചായത്തിലെ ഒടമല, വളാംകുളം, പരിയാപുരം പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം പ്രദേശത്തെ എല്‍.പി സ്കൂള്‍ യു.പി ആയി ഉയര്‍ത്തണമെന്ന് കമീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ഒടമല മഹല്ല് കമ്മിറ്റി സെക്രട്ടറി നല്‍കിയ അപേക്ഷയിലാണ് ശിപാര്‍ശ. സിറ്റിങ്ങില്‍ 37 പരാതികള്‍ പരിഗണിച്ചു. ആറെണ്ണം തീര്‍പ്പാക്കി. അടുത്ത സിറ്റിങ് മലപ്പുറത്ത് ഫെബ്രുവരി 18ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.