കൂലിത്തര്‍ക്കം: കരുവാരകുണ്ടില്‍ ചുമട്ടുതൊഴിലാളി–വ്യാപാരി സംഘര്‍ഷം

കരുവാരകുണ്ട്: കയറ്റിറക്ക് കൂലിയെച്ചൊല്ലി ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ചുമട്ടുതൊഴിലാളികള്‍ വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ചു. അടിപിടിയില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തി. വ്യാഴാഴ്ച ഉച്ചയോടെ കരുവാരകുണ്ട് കിഴക്കത്തെലയിലാണ് സംഭവം. കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. തൊഴിലാളി സംഘടനാ നേതാക്കളുമായി വ്യാപാരികള്‍ ചര്‍ച്ച നടത്തി 27 ശതമാനം കൂലി വര്‍ധനക്ക് ധാരണയുമായിരുന്നു. ഇതിനിടെ ബുധനാഴ്ച കിഴക്കത്തെലയിലെ ടി.പി.എസ് സ്റ്റോറിലേക്ക് 120 ചാക്ക് അരി വന്നു. ഇത് ഇറക്കിയതിന്‍െറ കൂലിക്ക് പുറമെ മറികൂലി ഇനത്തില്‍ 400 രൂപയും വാങ്ങി. ഇത് ധാരണക്ക് എതിരായതിനാല്‍ വ്യാപാരി ചോദ്യം ചെയ്തതില്‍ ക്ഷുഭിതരായ തൊഴിലാളി വ്യാപാരിയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ചുമട്ടുതൊഴിലാളികളായ ഇരിങ്ങല്‍തൊടി സിദ്ദീഖ് (37), പാറക്കല്‍ അബ്ദു (52), വ്യാപാരിയായ കൊയ്ത്ത ശരീഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിദ്ദീഖും അബ്ദുവും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ശരീഫ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഉച്ച മുതല്‍ ഹര്‍ത്താല്‍ നടത്തി. കിഴക്കത്തെലയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പ്രസിഡന്‍റ് ഹംസ മലനാട്, എം.എച്ച്. ഹംസ, ടി.കെ. അബ്ദുല്‍ മജീദ്, ജോയ് വയലില്‍, അയ്യൂബ് പുലിയോടന്‍, എ.കെ. മുഹമ്മദ്കുട്ടി, സി.ടി. അബ്ദുറഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.