മലപ്പുറം: നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നു. ജില്ലയിലെ ഒരു ബാങ്കിലും ആവശ്യത്തിന് പണമില്ല. പണക്ഷാമം കാരണം പിന്‍വലിക്കല്‍ പരിധിയായ 24,000 രൂപ ഇടപാടുകാര്‍ക്ക് പൂര്‍ണമായും നല്‍കാന്‍ ഒരു ബാങ്കിനും കഴിയുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഷട്ടറിട്ട എ.ടി.എമ്മുകള്‍ പിന്നെ തുറന്നിട്ടില്ല. മലപ്പുറത്ത് ഏതാനും എ.ടി.എമ്മുകള്‍ മാത്രമാണ് വ്യാഴാഴ്ച അല്‍പസമയമെങ്കിലും പ്രവര്‍ത്തിച്ചത്. ബാങ്കുകളില്‍ ഇടപാടിന് പോലും പണമില്ലാത്ത സാഹചര്യമുള്ളതിനാല്‍ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ ആലോചിക്കുന്നു പോലുമില്ല. സംസ്ഥാനത്തെ ഏതെങ്കിലും കറന്‍സി ചെസ്റ്റില്‍ റിസര്‍വ് ബാങ്കില്‍നിന്ന് പണം എത്തിയാല്‍ എല്ലാ ജില്ലകള്‍ക്കുമായി വിഭജിച്ച് നല്‍കുന്നുണ്ട്. എന്നാല്‍, ജില്ലയുടെ ജനസംഖ്യക്ക് ആനുപാതികമായ തുക ലഭിക്കുന്നില്ല. മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് പ്രതിസന്ധി മുറുകാന്‍ കാരണം ഇതാണ്. വലിയ അളവില്‍ പണം എത്തിയാലേ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകൂ. മറ്റു ജില്ലകളിലെ ബാങ്കുകളില്‍ ചില്ലറ നോട്ടുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ ഒരു ബാങ്കിലും ചില്ലറയില്ല. നോട്ട് പിന്‍വലിച്ചശേഷമുള്ള ആദ്യ ആഴ്ചയില്‍ മാത്രമാണ് ബാങ്കുകളില്‍നിന്ന് ചില്ലറ ലഭ്യമായത്. പല ബാങ്കുകളും 2,000ത്തിന്‍െറ നോട്ട് മാത്രമേ ഉള്ളൂ എന്ന് ബോര്‍ഡ് തൂക്കിയിരിക്കുകയാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.