തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷം പതിവായ ഉണ്യാല്‍ മേഖലയില്‍ ആയുധ ശേഖരം കണ്ടത്തൊന്‍ പൊലീസ് പടയുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന. ആലിന്‍ചുവടിനും ഉണ്യാലിനും ഇടയില്‍ കടലോരത്താണ് തിരൂര്‍ ഡിവൈ.എസ്.പി ബാലന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച പരിശോധന നടന്നത്. തിരച്ചില്‍ മൂന്നു മണിക്കൂറോളം നീണ്ടു. ഏതാനും ഇരുമ്പ് ദണ്ഡുകളും കരാട്ടേ പരിശീലനത്തിനുപയോഗിക്കുന്ന നഞ്ചക്ക്, കൊടുവാള്‍ എന്നിവയും കണ്ടെടുത്തു. കൊടുവാളും ഏതാനും ദണ്ഡുകളും തുരുമ്പിച്ച നിലയിലായിരുന്നു. രാവിലെ ഒമ്പതരയോടെ ആലിന്‍ചുവട് കടപ്പുറത്ത് നിന്നാണ് പരിശോധന തുടങ്ങിയത്. കടപ്പുറത്തെ ഷെഡുകളും വീട്ടു പരിസരങ്ങളും പൊലീസ് അരിച്ചുപെറുക്കി. മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഷെഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. വീടുകളോട് ചേര്‍ന്നുള്ള ഷെഡുകളിലും പരിശോധന നടത്തി. പുല്‍ക്കാടുകളില്‍ ഉപേക്ഷിച്ച നിലയിലും മണല്‍ തിട്ടയില്‍ കുഴിച്ചിട്ട നിലയിലുമാണ് ആയുധങ്ങള്‍ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൊലീസ് വ്യാപക പരിശോധനക്ക് തീരുമാനിച്ചത്. ലീഗ്, സി.പി.എം കേന്ദ്രങ്ങളിലെല്ലാം പരിശോധന നടന്നു. തിരൂര്‍ സി.ഐ എം.കെ. ഷാജി, താനൂര്‍ സി.ഐ അലവി, പരപ്പനങ്ങാടി എസ്.ഐ കെ.ജെ. ജിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പൊലീസുകാരാണ് പരിശോധനയില്‍ പങ്കെടുത്തത്. സ്ഫോടക വസ്തുക്കള്‍ കണ്ടത്തൊന്‍ വൈദഗ്ധ്യമുള്ള ഡോഗ് സ്ക്വാഡിലെ നായ്ക്കളായ ജിക്കി, ടീന എന്നിവയുമായി സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജി.ആര്‍. അനീഷ്, വി. ഷിബു എന്നിവരും മെറ്റല്‍ ഡിറ്റക്ടറുകളുമായി ബോംബ് സ്ക്വാഡിലെ ആര്‍. സുനില്‍, സുനില്‍ കണ്ണന്‍കുളങ്ങര, ശ്രീജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ഡിവൈ.എസ്.പി ബാലന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.