ട്യൂബില്‍ ചിത്രങ്ങളുടെ ‘പ്രകാശം’ പരത്തി അഷ്റഫ്

കോട്ടക്കല്‍: ട്യൂബിന് ഇനി നീളമില്ല, ഉണ്ടെങ്കില്‍ ഇനിയും വരച്ചേനെ... പറയുന്നത് ട്യൂബിനുള്ളില്‍ 118 പ്രമുഖരുടെ മുഖചിത്രങ്ങള്‍ ഒരുക്കിയ എടരിക്കോട് സ്വദേശി തറയില്‍ അഷ്റഫ്. വീതികുറഞ്ഞ ട്യൂബില്‍ പ്രമുഖരെ കോറിയിട്ട യുവ കലാകാരനെ ഏഷ്യന്‍ റേക്കോഡ് തേടിയത്തെിയിരിക്കുകയാണ്. ട്യൂബിനുള്ളില്‍ ഏറെ ശ്രമകരമായ ഭൗത്യം തീര്‍ത്തെടുത്തത് മൂന്നര ദിവസംകൊണ്ടാണ്. വര്‍ണങ്ങളോ, ചായക്കൂട്ടുകളോ ഇല്ലാതെയാണ് നേട്ടത്തിലേക്ക് യുവ കലാകാരന്‍ എത്തിയത്. കറുപ്പ് മഷിയുള്ള ടോള്‍ പേന കൊണ്ടായിരുന്നു വര. മൂന്നടി നീളമുള്ള മുളയുടെ തലപ്പത്ത് പേനയുടെ റീഫില്‍ ഘടിപ്പിച്ചായിരുന്നു ചിത്രരചന. രണ്ടര പേന കൊണ്ട് കോറിയിട്ടത് മഹാത്മാഗാന്ധി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവരുടെ ചിത്രങ്ങള്‍. ഗായിക കെ.എസ്. ചിത്ര, പര്‍വേശ് മുഷ്റഫ്, എബ്രഹാം ലിങ്കണ്‍, സ്വാമി വിവേകാനന്ദന്‍, സുഭാഷ് ചന്ദ്ര ബോസ്, ശിവാജി, സോണിയ, ജയലളിത, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സംസ്കാരിക രംഗത്തെ പ്രമുഖരും ട്യൂബിനുള്ളില്‍ ഇടം പിടിച്ചുകഴിഞ്ഞു. നേരത്തേ പെര്‍ഫ്യൂം, പൗഡര്‍ ടിന്‍ എന്നിവയിലും അഷ്റഫ് ചിത്രം വരച്ച് ശ്രദ്ധ നേടിയിരുന്നു. പുരസ്കാര ജേതാവായ സത്താര്‍ ആദൂരിന്‍െറ പിന്തുണയും പ്രോത്സാഹനവുമാണ് റെക്കോഡ് നേട്ടത്തിലേക്ക് എത്തിച്ചതെന്ന് അഷ്റഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. പരേതനായ മുഹമ്മദലിയുടെയും സുഹ്റയുടെയും മകനാണ്. എടരിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ആബിദ തൈക്കാടന്‍ ഭാര്യയാണ്. അല്‍ ഫഹദ്, ഇര്‍ഫാദ് എന്നിവരാണ് മക്കള്‍. അതിസൂക്ഷ്മ ചിത്രകലാ വിഭാഗത്തില്‍ യു.ആര്‍.എഫ് (യുനൈറ്റഡ് റെക്കോഡ് ഫോറം) ഏഷ്യന്‍ റെക്കോഡ്സില്‍ അംഗത്വം നേടിയതിന്‍െറ ഫലപ്രഖ്യാപന ചടങ്ങ് ശനിയാഴ്ച രാവിലെ 10.30ന് കോട്ടക്കല്‍ പ്ളാസ ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. യു.ആര്‍.എഫ് ഇന്ത്യന്‍ ജൂറി ഡോ. ഗിന്നസ് സുനില്‍ജോസഫ് ഫലപ്രഖ്യാപനം നടത്തും. പാണക്കാട് ഹൈദരലി തങ്ങള്‍, പത്മശ്രീ ഡോ. പി.കെ. വാര്യര്‍, ഡോ. ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. അഷ്റഫ് തറയില്‍, ദിനേഷ് മഞ്ചേരി, സജി, അബ്ദുല്‍ റഷീദ് മനരിക്കല്‍, ജസ്റ്റിന്‍രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.